ശ്രീജേഷിന് ഒരുകോടി പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകന്‍ ഷംഷീര്‍ വയലില്‍.

അബുദാബി: നാലു പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിന് വിരാമമിട്ട് ഹോക്കിയിൽ ഇന്ത്യയ്ക്ക് ഒളിമ്പിക് മെഡൽ സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ മകളുടെ ഭര്‍ത്താവാണ് ഷംഷീര്‍.

മലയാളി താരമായ ഇന്ത്യയുടെ ഗോൾകീപ്പർ ശ്രീജേഷിന്റെ തകർപ്പൻ സേവുകൾ ഈ നേട്ടത്തിൽ നിർണായകമായിരുന്നു. ശ്രീജേഷിന്റെ മിന്നും പ്രകടനത്തിനും ഹോക്കിയിലെ സമർപ്പണത്തിനുമുള്ള അംഗീകാരമായാണ് പാരിതോഷികമെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബി സി സി ഐ) അടക്കമുള്ള കായിക സമിതികൾ ഹോക്കി ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പാരിതോഷികമാണ് ഡോ. ഷംഷീർ പ്രഖ്യാപിച്ച ഒരു കോടി രൂപ.

Related Posts