മയിലുകളെ വേട്ടയാടി കൊലപ്പെടുത്തിയ കേസിൽ പ്രതി വികാരി അറസ്റ്റിൽ

തൃശൂർ: മയിലുകളെ വേട്ടയാടി കൊലപ്പെടുത്തിയ കേസിൽ വികാരി അറസ്റ്റിൽ. ദേശീയപക്ഷിയായ മയിലിനോട് കാണിച്ചത് കൊടും ക്രൂരതയെന്ന് വനം വകുപ്പ്. രാമവർമ്മപുരം വിയ്യാനിഭവൻ ഡയറക്ടർ കൂടിയായ ഫാ.ദേവസി പന്തല്ലൂക്കാരനെ (65) ആണ് തൃശൂർ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ ഭാസി ബാഹുലേയൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ദേശീയ പക്ഷിയും വന്യ ജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂൾ പ്രകാരം സംരക്ഷിക്കുന്നതുമാണ് മയിലുകൾ. രണ്ട് മയിലുകളെ വലയിൽപെടുത്തി പിടികൂടി അടിച്ചു കൊലപ്പെടുത്തുകയും ജഡം കൈവശം സൂക്ഷിച്ചുവെച്ചുവെന്നുമാണ് കുറ്റം.

വൈദികസേവനത്തില്‍നിന്നു വിരമിച്ചവര്‍ താമസിക്കുന്ന വിയ്യാനി ഭവന്‍ അഞ്ചേക്കറോളം സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. മയിലുകള്‍ ഉള്‍പ്പെടെയുള്ള പക്ഷികള്‍ കടക്കാതിരിക്കാന്‍ സ്ഥലത്തിന്റെ ഒരു ഭാഗത്ത് വല സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ കുടുങ്ങിയ മയിലുകളെ അടിച്ചുകൊന്നശേഷം സമീപത്തെ ഷെഡ്ഡിലെ കസേരയില്‍ കൊണ്ടുവച്ച് മൂടിയിട്ടിരിക്കുകയായിരുന്നു. കേസ് തുടരന്വേഷണത്തിനായി പട്ടിക്കാട് ഫോറസ്ററ് സ്റ്റേഷന് കൈമാറി.

Related Posts