വാക്‌സിൻ മനുഷ്യരെ ചിമ്പാന്‍സികളാക്കുമെന്ന് പ്രചാരണം; 300 ലധികം അക്കൗണ്ടുകള്‍ ഫെയ്സ്ബുക്ക് നിരോധിച്ചു.

ന്യൂഡൽഹി: ആസ്ട്രസെനെക്ക, ഫൈസർ വാക്സിനുകൾ മനുഷ്യരെ ചിമ്പാൻസികളാക്കുമെന്ന് പ്രചരിപ്പിച്ച 300-ലധികം അക്കൗണ്ടുകൾ ഫെയ്സ്ബുക്ക് നിരോധിച്ചു. 2020 നവംബർ, ഡിസംബർ മാസങ്ങളിൽ, ആസ്ട്രസെനെക്ക കൊവിഡ് വാക്സിൻ ആളുകളെ ചിമ്പാൻസികളാക്കി മാറ്റുമെന്നുള്ള മീമുകളും കമന്റുകളും പോസ്റ്റ് ചെയ്ത ഈ അക്കൗണ്ടുകൾ തുടർന്ന് നിഷ്ക്രിയമായിരുന്നു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം, 2021 മെയ് മാസത്തിൽ ഇവ വീണ്ടും സജീവമായി. ആസ്ട്രസെനെക്കയുടെ ഹാക്ക് ചെയ്യപ്പെട്ടതും ചോർന്നതുമായ വിവരങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് ഫൈസർ വാക്സിൻ സുരക്ഷയെ ചോദ്യം ചെയ്യുന്നതായിരുന്നു പോസ്റ്റുകൾ.

പ്രധാനമായും ഇന്ത്യ, ലാറ്റിനമേരിക്ക, യുഎസ് എന്നിവിടങ്ങളിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ട ഈ അക്കൗണ്ടുകൾ റഷ്യയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ചിമ്പാൻസികളുടെ ജീനുകളെ അടിസ്ഥാനമാക്കിയാണ് ആസ്ട്രസെനെക്ക വാക്സിൻ ഉണ്ടാക്കിയതെന്നും പരീക്ഷണത്തിൽ പാർശ്വഫലങ്ങൾ കാണിച്ച ഈ വാക്സിൻ നിരോധിക്കണമെന്നും അല്ലാത്തപക്ഷം നമ്മൾ എല്ലാവരും ചിമ്പാൻസികളാകുമെന്നായിരുന്നു പ്രചാരണം. 'സ്റ്റോപ് ആസ്ട്രസെനെക്ക', 'ആസ്ട്രസെനെക്ക കിൽസ്' തുടങ്ങിയ ഹാഷ്ടാഗോടു കൂടി പോസ്റ്റുകൾ ഇൻസ്റ്റഗ്രാമിലും പോസ്റ്റ്‌ ചെയ്തിരുന്നു. ഡിസംബർ 14 നും 21 നും ഇടയിൽ ഈ ഹാഷ്ടാഗുകൾ ഉൾപ്പെടുന്ന ഏകദേശം 10,000 പോസ്റ്റുകൾ സൃഷ്ടിക്കപ്പെട്ടുവെന്നും ഫെയ്സ്ബുക്ക് പറഞ്ഞു.

തങ്ങളുടെ നയം ലംഘിച്ചതിന് 65 ഫെയ്സ്ബുക്ക് അക്കൗണ്ടുകളും 243 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും നീക്കം ചെയ്തുവെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു. ഈ പ്രചാരണങ്ങൾ പരസ്യ -വിപണന സ്ഥാപനമായ ഫാസുമായി (Fazze ) ബന്ധപ്പെട്ടിരിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഫാസിനെ ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ നിരോധിച്ചുവെന്നും ഫെയ്സ്ബുക്ക് കൂട്ടിച്ചേർത്തു.

Related Posts