കയർ ഭൂവസ്ത്ര പദ്ധതിയുമായി പുന്നയൂർ പഞ്ചായത്ത്

തൃശൂർ: ബണ്ട് സംരക്ഷണത്തിന് കയർഭൂവസ്ത്ര നിർമ്മാണ പദ്ധതിയുമായി പുന്നയൂർ പഞ്ചായത്ത്. കുട്ടാടൻ പാടശേഖരത്തെ ദേശത്തോട് നവീകരിച്ചാണ് കയർഭൂവസ്ത്രം ഒരുക്കുന്നത്. പുന്നയൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ അവിയൂർ കൈനാക്കൽ പാലം പരിസരത്ത് 150 മീറ്റർ നീളത്തിലാണ് കയർ വിരിച്ച് പദ്ധതി പ്രാവർത്തികമാക്കുന്നത്. ബണ്ട് റോഡ് കാർഷികാവശ്യങ്ങൾക്ക് വേണ്ട ഉപകരണങ്ങൾ കൊണ്ടുപോകുന്നതിന് സഹായിക്കും. തൊഴിലുറപ്പ് പദ്ധതിയിലൂടെ 40 തൊഴിലാളികൾ ചേർന്ന് 1061 തൊഴിൽദിനങ്ങളാണ് ബണ്ട് സംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തനം നടത്തുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം 4.71,000 രൂപയാണ് പദ്ധതിയുടെ നടത്തിപ്പിന് വേണ്ടി വിനിയോഗിക്കുന്നത്.

ബണ്ട് മുഴുവൻ മൂടുന്ന വിധമാണ് കയർ ഭൂവസ്ത്രം ഒരുക്കുന്നത്. ബണ്ടിനുമുകളിൽ നേരത്തെ ബാംബൂ കോർപ്പറേഷനിൽ നിന്ന് ലഭിച്ച മുളയും വച്ച് പിടിപ്പിച്ചിട്ടുണ്ട്. പാടവും തോടും നിറഞ്ഞ പുന്നയൂരിൽ നെൽകൃഷി സമൃദ്ധമാണ്. പരിസരപ്രദേശങ്ങളിലെ നെൽകൃഷിക്ക് വേണ്ട വെള്ളം ബണ്ടിനു സമീപത്തുള്ള തോട്ടിൽ നിന്നും ലഭ്യമാക്കാനും പദ്ധതിയിലൂടെ കഴിയും. കയർ ഭൂവസ്ത്രം നിർമ്മിക്കുന്നതിന് മുളയുടെ ആണി ആവശ്യമാണ്. ഇത് തയ്യാറാക്കുന്നതിന് പ്രത്യേകം തൊഴിലാളികളുമുണ്ട്. ബണ്ടിന് സമീപമുള്ള തോട് നബാർഡിന്റെ ഫണ്ട് ഉപയോഗിച്ച് രണ്ടു വർഷം മുന്നേ ആഴംകൂട്ടി നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കയർ ഭൂവസ്ത്ര നിർമ്മാണ പദ്ധതി പൂർത്തീകരിക്കുന്നതോടെ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് സമീപത്ത് മനോഹരമായ പാർക്കും സൗന്ദര്യ വൽക്കരണവും നടത്താനും ഉദ്ദേശിക്കുന്നുണ്ട്. ഇതിലൂടെ കുട്ടാടൻ പ്രദേശത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ പറഞ്ഞു.

Related Posts