മിസ് യൂണിവേഴ്‌സ് കിരീടം ചൂടി അമേരിക്കയുടെ ആര്‍ ബോണി ഗബ്രിയേല

ലൂസിയാന: 71-ാമത് മിസ്സ് യൂണിവേഴ്‌സ് ആയി അമേരിക്കയുടെ ആര്‍ ബോണി ഗബ്രിയേല തിരഞ്ഞെടുക്കപ്പെട്ടു. മിസ് വെനസ്വേല അമാൻഡ ഡുഡാമെൽ രണ്ടാം സ്ഥാനവും ഡൊമിനിക്കൻ റിപ്പബ്ലിക്കിന്‍റെ ആന്ദ്രെയ്‌ന മാർട്ടിനെസ് മൂന്നാം സ്ഥാനവും നേടി. എന്നാൽ ഇന്ത്യയുടെ ദിവ്യ റായിയുടെ മത്സരം ആദ്യ 16 ൽ അവസാനിച്ചു. ലൂസിയാനയിലെ ന്യൂ ഓർലിയാൻസിലെ ഏണസ്റ്റ് എൻ മോറിയൽ കൺവെൻഷൻ സെന്‍ററിലാണ് സൗന്ദര്യ മത്സരം നടന്നത്. കഴിഞ്ഞ വര്‍ഷത്തെ വിശ്വസുന്ദരി ഇന്ത്യയുടെ ഹര്‍നാസ് സന്ധു ആര്‍ ബോണി ഗബ്രിയേലിന് കിരീടം അണിയിച്ചു. 1994ൽ സുസ്മിത സെന്നും 2000ൽ ലാറ ദത്തയുമാണ് ഇന്ത്യയിൽ നിന്നും സന്ധുവിന് മുൻപ് ലോകസുന്ദരി പട്ടം സ്വന്തമാക്കിയത്. അമേരിക്കന്‍ പൗരത്വമുള്ള ഫിലിപ്പീൻസ് വംശജയാണ് ആര്‍ ബോണി ഗബ്രിയേല. ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കൻ-ഫിലിപ്പീൻസ് സുന്ദരി മിസ്സ് യൂണിവേഴ്സ് കിരീടം നേടുന്നത്. ബോണി ഗബ്രിയേൽ 1994 മാർച്ച് 20 ന് ടെക്സാസിലെ സാൻ അന്‍റോണിയോയിലാണ് ജനിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ബോണിക്ക് രണ്ട് ലക്ഷത്തില്‍ കൂടുതല്‍ ഫോളോവേഴ്‌സുണ്ട്. ഫാഷന്‍ ഡിസൈനറും മോഡലുമാണ് ഈ 28-കാരി. നോര്‍ത്ത് ടെക്‌സാസ് സര്‍വകലാശാലയില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി പൂര്‍ത്തിയാക്കി. ആര്‍ ബോണി നോള എന്ന പേരിലുള്ള ക്ലോത്തിങ് ലൈനിന്റെ സി.ഇ.ഒയാണ്.

Related Posts