ബിപോർജോയ് ചുഴലിക്കാറ്റ്; മുംബൈയിലും ഗുജറാത്തിലും മഴ, കടൽക്ഷോഭം; വിമാനങ്ങൾ റദ്ദാക്കി

ന്യൂഡല്‍ഹി: ബിപോർജോയ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ​ഗുജറാത്തിൽ അതീവ ജാ​ഗ്രത പ്രഖ്യാപിച്ചു. ഗുജറാത്തിലും മുംബൈ തീരത്തും കടല്‍ക്ഷോഭം രൂക്ഷമായി. അതിശക്തമായ തിരമാലകളാണ് അടിക്കുന്നത്. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.

സൗരാഷ്ട്ര-കച്ച് മേഖലയിലൂടെ കടന്ന് ബിപോർജോയ് ചുഴലിക്കാറ്റ് ഈ മാസം 15 ന് ഉച്ചയോടെ ഗുജറാത്തിലെ ജഖൗ തീരം തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. നിലവില്‍ മധ്യപടിഞ്ഞാറന്‍ അറബിക്കടലില്‍ വടക്കുദിശയില്‍ ചുഴലിക്കാറ്റ് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ജൂണ്‍ 15 ഓടെ ചുഴലിക്കാറ്റ് വടക്കു കിഴക്ക് ദിശയിലേക്ക് തിരിയും. തുടര്‍ന്ന് 125-135 കിലോമീറ്റര്‍ സ്പീഡില്‍ നിന്നും 150 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന് മുന്നോടിയായി മുംബൈയില്‍ കനത്ത മഴയും മോശം കാലാവസ്ഥയും തുടരുകയാണ്. ഇതേത്തുടര്‍ന്ന് മുംബൈയില്‍ വിമാന സര്‍വീസ് താളം തെറ്റി. നിരവധി വിമാനങ്ങൾ റദ്ദാക്കി.

ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. ചുഴലിക്കാറ്റ് നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ് സംഘത്തെ കച്ച്, സൗരാഷ്ട്ര മേഖലയിലേക്ക് അയച്ചിട്ടുണ്ട്.

Related Posts