കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റാപിഡ് പി.സി.ആർ പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു.

കൊച്ചി വിമാനത്താവളത്തിൽ തിങ്കളാഴ്ച സജ്ജീകരിച്ച റാപിഡ് പി.സി.ആർ പരിശോധനാകേന്ദ്രം മാനേജിങ് ഡറയറക്ടർ എസ്.സുഹാസ് ഐ.എ.എസ് പരിശോധിക്കുന്നു. എ.സി.കെ.നായർ, എ.എം.ഷബീർ തുടങ്ങിയവർ പങ്കെടുത്തു .

ദുബായിലേയ്ക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് ആശ്വാസം പകർന്നുകൊണ്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റാപിഡ് പി.സി.ആർ പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ്, ടെർമിനൽ-മൂന്നിലെ പുറപ്പെടൽ ഭാഗത്ത് സജ്ജമാക്കിയിട്ടുള്ള റാപിഡ് പി.സി.ആർ കേന്ദ്രം സന്ദർശിച്ചു സന്നാഹങ്ങൾ വിലയിരുത്തി.

ദുബായ് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ജൂൺ 19 ന് പുറപ്പെടുവിച്ച പുതിയ മാർഗനിർദേശം പ്രകാരം ഇന്ത്യയിൽ നിന്ന് ദുബായിലേയ്ക്ക് യാത്രക്കാർക്ക് പ്രവേശനാനുമതി ലഭിച്ചു. പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പെടുത്ത ആർ.ടി-പി.സിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, നാല് മണിക്കുറിനു തൊട്ടുമുമ്പെടുത്ത റാപിഡ്-പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്ക്, രണ്ട് ഡോസ് വാക്‌സിനെടുത്ത സർട്ടിഫിക്കറ്റ് എന്നിവയുള്ള ഇന്ത്യൻ യാത്രക്കാർക്കാണ് പ്രവേശനാനുമതിയുള്ളത്. കേരളത്തിൽ റാപിഡ് പി.സി.ആർ പ്രചാരത്തിലില്ലാത്തതിനാൽ, ഏറെ ശ്രമങ്ങൾക്കുശേഷമാണ് ഇത്തരമൊരു സംവിധാനം സിയാൽ ഒരുക്കിയത്. മെഡിക്കൽ സർവീസ് കോർപറേഷന്റെ അനുമതിയുള്ള ഹൈദരാബാദിലെ സാൻഡോർ മെഡിക് എയ്ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ലാബുമായി ചേർന്നാണ് ഈ സംവിധാനം പ്രവർത്തിക്കുക. മണിക്കൂറിൽ 200 പേരെ പരിശോധിക്കാം. ഫലം 30 മിനിറ്റിനുള്ളിൽ ലഭിക്കും. ഇതിനുപുറമെ, ആവശ്യമെങ്കിൽ റാപിഡ് ആന്റിജൻ പരിശോധനയും സിയാലിൽ ഒരുക്കിയിട്ടുണ്ട്. ദുബായിൽ എത്തുന്ന യാത്രക്കാർ വീണ്ടും ആർ.ടി.പി.സി.ആറിന് വിധേയരാകുകയും പരിശോധനാ ഫലം വരുന്നതുവരെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലിരിക്കുകയും വേണം.

തിങ്കളാഴ്ച സ്ഥാപിക്കപ്പെട്ട റാപിഡ് പി.സി.ആർ കേന്ദ്രത്തിന് പുറമെ സിയാലിൽ അന്താരാഷ്ട-ആഭ്യന്തര അറൈവൽ ഭാഗത്ത് മൂന്ന് ആർ.ടി.പി.സി.ആർ പരിശോധനാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. മാനേജിങ് ഡയറക്ടർക്കൊപ്പം എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.എം.ഷബീർ, കൊമേഴ്‌സ്യൽ ജനറൽ മാനേജർ ജോസഫ് പീറ്റർ എന്നിവർ പങ്കെടുത്തു.

Related Posts