പ്രശസ്ത മോഹിനിയാട്ടം, കഥകളി കലാകാരി കനക് റെലെ അന്തരിച്ചു

മുംബൈ: പ്രശസ്ത മോഹിനിയാട്ട-കഥകളി നർത്തകി കനക് റെലെ (85) അന്തരിച്ചു. മുംബൈ ആസ്ഥാനമായുള്ള നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്‍റെ സ്ഥാപക ഡയറക്ടറും നളന്ദ നൃത്ത കലാ മഹാവിദ്യാലയത്തിന്‍റെ സ്ഥാപക പ്രിൻസിപ്പലുമായിരുന്നു ഇവർ. മോഹിനിയാട്ടത്തിന്‍റെ യശസ്സ് അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തി കൊണ്ടുവന്ന ഈ നർത്തകിയെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. 1937 ജൂൺ 11ന് ഗുജറാത്തിലായിരുന്നു ജനനം. കുട്ടിയായിരിക്കുമ്പോൾ തന്നെ അച്ഛൻ മരിച്ചു. തുടർന്ന് അമ്മയോടും അമ്മാവനോടുമൊപ്പം ബംഗാളിലെ ശാന്തിനികേതനിലേക്ക് പോയി. ശാന്തിനികേതനിൽ ചിലവഴിച്ച ബാല്യകാലത്താണ് കനകിന് നൃത്തം ഒരു വിസ്മയമായി മാറിയത്. മൂന്നോ നാലോ വയസ്സുള്ളപ്പോൾ ശാന്തിനികേതനിൽ മോഹിനിയാട്ടം അവതരിപ്പിച്ച കലാകാരിയുടെ വേഷവും ചിലങ്കകളുടെ ശബ്ദവും അവരുടെ മനസ്സിൽ ഒരു മായാമാന്ത്രിക ചിഹ്നമായി മാറി. പിന്നീട് മോഹിനിയാട്ടത്തിന്‍റെ അർത്ഥം അറിയാനുള്ള തീർത്ഥാടനമായി അവരുടെ ജീവിതം മാറ്റിവയ്ക്കുകയായിരുന്നു. കേരളത്തോടും ഇവിടുത്തെ പരമ്പരാഗത കലാരൂപങ്ങളോടും അചഞ്ചലമായ സ്നേഹമായിരുന്നു കനക് റെലെയ്ക്ക് ഉണ്ടായിരുന്നത്. പത്മശ്രീ, കലാരത്ന, സംഗീത നാടക അക്കാദമി അവാർഡ്, ഗുജറാത്ത് സർക്കാരിന്റെ ഗൗരവ് പുരസ്കാർ, കേരളത്തിൽ നിന്നുള്ള ഗുരു ഗോപിനാഥ് നാട്യ പുരസ്കാരം, ചെന്നൈയിൽ നിന്നുള്ള നൃത്തചൂഡാമണി, സാരംഗ്ദേവ് ഫെലോഷിപ്പ്, കേളിയുടെ സുവർണ കങ്കണം അവാർഡ് എന്നിവ ഈ നർത്തകിയെ തേടിയെത്തി. മുംബൈ സർവകലാശാലയിലെ ഫൈൻ ആർട്സ് വിഭാഗത്തിന്‍റെ ഡീനായും റെലെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന് കീഴിലുള്ള കലാസാംസ്കാരിക വകുപ്പിന്‍റെ ഉപദേശകയുമായിരുന്നു. നിരവധി വിദേശ സർവകലാശാലകളിലും ഇന്ത്യൻ നൃത്തകലകളെക്കുറിച്ച് റെലെ പഠിപ്പിച്ചിട്ടുണ്ട്.

Related Posts