മനുഷ്യ മാംസം കാർന്ന് തിന്നുന്ന ബാക്ടീരിയയുടെ എണ്ണത്തിൽ വർധനവെന്ന് റിപ്പോർട്ട്

കാലിഫോര്‍ണിയ: കാലാവസ്ഥാ വ്യതിയാനം മൂലം മനുഷ്യമാംസം നശിപ്പിക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം വർധിക്കുകയാണെന്ന് റിപ്പോർട്ട്. ജലത്തിലുള്ള വളരെ അപകടകാരിയായ ബാക്ടീരിയയുടെ അളവ് വർധിക്കുന്നതിൽ കാലാവസ്ഥാ വ്യതിയാനത്തിന് പങ്കുണ്ടെന്ന് വിദഗ്ധർ വിശദീകരിക്കുന്നു. വിബ്രിയോ വൾനിഫിക്കസ് എന്ന ബാക്ടീരിയ സാധാരണയായി ലവണാംശം ഉള്ള ചെറുചൂടുവെള്ളത്തിലാണ് കാണപ്പെടുന്നത്. അതിനാൽ, ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ ഇത്തരം ബാക്ടീരിയകളെ കാണുന്നത് സാധാരണമാണ്. എന്നാൽ സമീപ കാലങ്ങളിൽ മറ്റ് പ്രദേശങ്ങളിലും ഈ ബാക്ടീരിയയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കടൽത്തീരത്തോട് ചേർന്നുള്ള പ്രദേശങ്ങളിലെ വെള്ളം ചൂട് പിടിക്കുന്നതിനെ തുടർന്നാണ് ഇങ്ങനെ സംഭവിക്കുന്നത്. ജലത്തിന്‍റെ താപനിലയിലെ വർധനവ് ലവണാംശത്തെ സാരമായി ബാധിക്കുന്നു. ഇത് ബാക്ടീരിയയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ വർധനവ്, മലിനീകരണം എന്നിവയും ഇതിന് കാരണമാകുന്നുണ്ട്. നിലവിൽ അമേരിക്കയിൽ ഓരോ വർഷവും 100 ഓളം ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. ഗള്‍ഫ് മേഖലകളിലെ ഈ ബാക്ടീരിയ അണുബാധയുടെ ഹോട്ട് സ്പോട്ട് ആയാണ് വിലയിരുത്തുന്നത്. 1988 നും 2018 നും ഇടയിൽ അണുബാധകളുടെ എണ്ണം 10 ൽ നിന്ന് 80 ആയി ഉയർന്നു. 2081 മുതല്‍ 2100 കേസുകള്‍ വരെയുള്ളത് ന്യൂയോര്‍ക്ക് പോലുള്ള നഗരങ്ങളില്‍ ഇരട്ടിയാവാനാണ് സാധ്യതയെന്നാണ് പഠനം വിശദമാക്കുന്നത്. 60 വയസ്സിന് മുകളിലുള്ളവരെയാണ് ഇത്തരം ബാക്ടീരിയകൾ ആക്രമിക്കാനുള്ള സാധ്യത കൂടുതൽ എന്നും റിപ്പോർട്ടിൽ പറയുന്നു. സമുദ്രജലത്തിൽ ഇറങ്ങുമ്പോൾ ശരീരത്തിലെ ചെറിയ പരിക്കിലൂടെ പോലും ബാക്ടീരിയകൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. 

Related Posts