കിണറ്റില്‍ നിന്ന് കണ്ടെത്തിയ പുതിയ മീനിന് 'പൊതുജനം' എന്ന് പേരിട്ട് ഗവേഷകർ

പത്തനംതിട്ട: പുറംലോകമറിയാന്‍ ജനങ്ങള്‍ വഴിയൊരുക്കിയതിനാൽ ശാസ്ത്രജ്ഞർ പുതിയ മത്സ്യത്തിന് 'പൊതുജനം' എന്ന് പേരിട്ടു. പൊതുജന സഹകരണം ഇല്ലായിരുന്നുവെങ്കിൽ, അത്തരമൊരു ഭൂഗർഭ മത്സ്യം ഉണ്ടെന്ന് അറിയുമായിരുന്നില്ല. കേരളത്തിലെ ശാസ്ത്രീയ അവബോധത്തിന്‍റെ പ്രതീകമായി ഇത് ഇനി ജന്തുശാസ്ത്രലോകത്ത് അറിയപ്പെടും. 2020 ഡിസംബർ ഒന്നിന് മല്ലപ്പള്ളി ചരിവുപുരയിടത്തില്‍ പ്രദീപ് തമ്പിയുടെ കിണറ്റിൽ നിന്നാണ് മത്സ്യത്തെ കണ്ടെത്തിയത്. ഗവേഷകർ ഇതിന് ഹോറാഗ്ലാനിസ് പോപ്പുലി എന്നാണ് പേരിട്ടത്. പോപ്പുലി എന്ന വാക്കിന് ലാറ്റിന്‍ ഭാഷയില്‍ ജനങ്ങള്‍ എന്നാണര്‍ഥം. കിണറ്റിൽ നിന്ന് മോട്ടോറിലൂടെ ടാങ്കിലെത്തി പൈപ്പിലൂടെ വന്ന ചെറിയ ജീവിയെ കണ്ട് ഉണ്ടായ ജിജ്ഞാസയാണ് കണ്ടെത്തലിലേക്ക് നയിച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഫിഷറീസ് സർവകലാശാലയിലെ (കുഫോസ്) ശാസ്ത്രജ്ഞർ സംഭവം അറിയുന്നത്. രാജീവ് രാഘവൻ, രമ്യ എൽ സുന്ദർ, ശിവ് നാടാർ, ന്യൂഡൽഹിയിലെ ശിവ നാടാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനെൻസിലെ ഡോ. നീലേഷ് ദഹാനുകര്‍, ജര്‍മനിയിലെ സെങ്കന്‍ ബെര്‍ഗ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഡോ. റാള്‍ഫ് ബ്രിറ്റ്സ്, സി.പി. അര്‍ജുന്‍ എന്നിവർ നടത്തിയ കൂട്ടായ ഗവേഷണമാണ് ഇത് ഒരു പുതിയ ഭൂഗർഭ മത്സ്യമാണെന്ന് ആധികാരികമായി സ്ഥിരീകരിച്ചത്. വെർട്ടെർബേറ്റ് സുവോളജി എന്ന അന്താരാഷ്ട്ര ജേണലിലാണ് ഇവരുടെ ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്.

Related Posts