മാസ്‌ക് വേണ്ട, ജാഗ്രത മതി; കൊവിഡിനൊപ്പം ജീവിക്കാൻ ശീലിക്കണം; നിയന്ത്രണങ്ങള്‍ നീക്കി ബ്രിട്ടന്‍

ലണ്ടൻ: നിയന്ത്രണങ്ങൾ നീക്കി കൊവിഡിനൊപ്പം ജീവിക്കാൻ ശീലിക്കണം എന്ന പ്രഖ്യാപനവുമായി ബ്രിട്ടന്‍. വ്യാഴാഴ്ച മുതൽ വിദ്യാലയങ്ങളില്‍

മാസ്ക് വേണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പിൻവലിച്ചു. കൊവിഡിനൊപ്പം ജീവിക്കാൻ തയ്യാറാകണമെന്ന് ബോറിസ് ജോൺസൺ പാർലമെന്റിൽ ആവശ്യപ്പെട്ടു.

ബൂസ്റ്റർ ഡോസ് കാര്യക്ഷമമായി നൽകിയതിലൂടെ കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്.

രാജ്യത്ത് ഒമിക്രോൺ വ്യാപനം തീവ്രമായതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ നീക്കുന്നത്. മഹാമാരിയുടെ ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ലെന്നും ജാഗ്രത തുടരേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 90 ശതമാനത്തിനും മൂന്നാം ഡോസ് നൽകി. ആകെ 3.6 കോടി ബൂസ്റ്റർ ഡോസുകളാണ് വിതരണം ചെയ്തത്.

വൈറല്‍ പനി എന്ന നിലയില്‍ കൊവിഡിനെ കാണണമെന്നും കൊവിഡിനൊപ്പം ജീവിക്കാൻ പഠിക്കണമെന്നും ബ്രിട്ടൻ ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് വ്യക്തമാക്കി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളില്‍ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

Related Posts