ചൈനീസ് പ്രസിഡൻ്റിൻ്റെ സന്ദര്‍ശനത്തിന് പിന്നാലെ ഉക്രൈനില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം

കീവ്: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങിന്റെ റഷ്യൻ സന്ദർശനത്തിന് പിന്നാലെ ഉക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണം. ജനവാസ മേഖലകളിൽ റഷ്യ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. കുറഞ്ഞത് 15 പേർക്ക് പരിക്കേറ്റതായാണ് വിവരം. ബുധനാഴ്ച നടന്ന ശക്തമായ മിസൈൽ ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ഉക്രൈൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഉക്രൈനിലെ സപോര്‍ഷിയ മേഖലയിൽ പട്ടാപ്പകലാണ് റഷ്യൻ മിസൈൽ ആക്രമണം നടന്നത്. തിരക്കേറിയ റോഡിനടുത്തുള്ള ഒരു കെട്ടിടത്തിന് നേരെ ഷെല്ലാക്രമണം നടത്തിയതിന്‍റെ ദൃശ്യങ്ങൾ ആണ് സെലെൻസ്കി പുറത്തുവിട്ടത്. സാധാരണക്കാരും കുട്ടികളും താമസിക്കുന്ന ജനവാസമുള്ള പ്രദേശങ്ങളിൽ റഷ്യൻ മിസൈലുകൾ എത്തുന്നുണ്ടെന്ന് സെലെൻസ്കി പറഞ്ഞു. റഷ്യൻ ഭീകരതയെ ചെറുക്കാനും സംരക്ഷണത്തിനും കൂടുതൽ ഐക്യം വേണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. ബുധനാഴ്ച റഷ്യ ഉക്രൈനെതിരെ ശക്തമായ ആക്രമണമാണ് നടത്തിയത്. കീവിലെ വിദ്യാർത്ഥി ഹോസ്റ്റലിന് നേരെ നടത്തിയ ഷെല്ലാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ചൈനീസ് പ്രസിഡന്‍റിന്‍റെ സന്ദർശനത്തിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. റഷ്യൻ അധിനിവേശത്തിന് ശേഷവും ചൈന റഷ്യയുടെ ഉറ്റസുഹൃത്താണെന്നാണ് ഷി ജിൻ പിങ്ങിന്‍റെ മോസ്കോ സന്ദർശനം വ്യക്തമാക്കിയത്. സന്ദർശനം റഷ്യ-ചൈന ബന്ധത്തിന് ആക്കം കൂട്ടുമെന്നും റഷ്യയും ചൈനയും നല്ല അയൽക്കാരും വിശ്വസ്ത പങ്കാളികളുമാണെന്നും ഷി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. സൈബീരിയയിൽ നിന്ന് ചൈനയിലേക്കുള്ള വാതക പൈപ്പ്ലൈനുമായി ബന്ധപ്പെട്ട വിഷയങ്ങളിലടക്കം ഇരു നേതാക്കളും കൂടിക്കാഴ്ചയിൽ ചർച്ച നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്ളാഡിമിർ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു ഷിയുടെ റഷ്യൻ സന്ദർശനം. 


Related Posts