ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി പുലർച്ചെ 5 ന് ക്ഷേത്രത്തിരുനട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. തുടർന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടന്നു. സ്വർണ്ണ കലത്തിൽ നെയ്യഭിഷേകത്തിന് ശേഷം തന്ത്രി കണ്ഠരര് രാജീവരര് ഭക്തർക്ക് അഭിഷേക തീർത്ഥവും ഇലപ്രസാദവും വിതരണം ചെയ്തു. ആയിരക്കണക്കിന് ഭക്തരാണ് ചിങ്ങപ്പുലരിയിൽ അയ്യപ്പനെ കണ്ടു തൊഴാനായി എത്തിയത്. മണ്ഡപത്തിൽ മഹാഗണപതി ഹോമം, 7.30 ന് ഉഷപൂജ, എന്നിവയ്ക്ക് ശേഷം ശബരിമല പുതിയ ഉൾക്കഴകത്തിൻ്റെ നറുക്കെടുപ്പ് നടന്നു. വി എൻ ശ്രീകാന്ത് (നാരായണമംഗലം ദേവസ്വം, ആറൻമുള ഗ്രൂപ്പ്) ആണ് പുതിയ ശബരിമല ഉൾക്കഴകം (കീഴ്ശാന്തി). ദേവസ്വം കമ്മീഷണർ ബി എസ് പ്രകാശിൻ്റെ മേൽനോട്ടത്തിലാണ് നറുക്കെടുപ്പ് നടന്നത്. ചിങ്ങം ഒന്നിൻ്റെ ഭാഗമായി ശബരിമല കലിയുഗവരദ സന്നിധിയിൽ ലക്ഷാർച്ചനയും നടന്നു. നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനംപാടി നട അടയ്ക്കും. ഓണനാളുകളിലെ പൂജകള്‍ക്കായി സെപ്റ്റംബര്‍ 6 ന് ആണ് തിരുനട തുറക്കുക. സെപ്റ്റംബര്‍ 10ന് നട അടയ്ക്കും.

Related Posts