ജയിലിൽ നിന്ന് ഇനി സാനിറ്ററി പാഡും; ഫ്രീഡം കെയറുമായി എറണാകുളം ജില്ലാ ജയിൽ

കൊച്ചി: ഇനി മുതൽ ജയിലുകളിൽ നിന്ന് സാനിറ്ററി പാഡുകളും. ഫ്രീഡം കെയർ എന്ന പേരിൽ വനിതാ തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ടാണ് എറണാകുളം ജില്ലാ ജയിലിൽ ഈ പദ്ധതി ആരംഭിച്ചത്. കുറഞ്ഞ നിരക്കിൽ സാനിറ്ററി പാഡുകൾ വിപണനം ചെയ്യാനുള്ള ശ്രമം വിജയിച്ചാൽ മറ്റ് ജയിലുകളിലും പദ്ധതി നടപ്പാക്കും. സ്ത്രീകൾക്ക് വളരെയധികം ആവശ്യമുള്ള സാനിറ്ററി പാഡ് നിർമ്മിക്കുന്നതിൽ ഇവർ സംതൃപ്തരാണ്. കാക്കനാട് ജില്ലാ ജയിലിലെ അന്തേവാസികൾ തന്നെയാണ് ഫ്രീഡം കെയറിന്‍റെ ആദ്യ ഉപഭോക്താക്കൾ. ഏറ്റവും കുറഞ്ഞ നിരക്കിൽ പാഡുകൾ വിപണിയിലെത്തിക്കാനാണ് തീരുമാനം. ഇതിനുള്ള നടപടികൾ വ്യവസായ വകുപ്പ് ആരംഭിച്ചു. കൊച്ചിൻ ഷിപ്പ് യാർഡിന്‍റെ സിഎസ്ആർ ഫണ്ടായ 12 ലക്ഷം രൂപയാണ് സഹായമായത്. ഒരു മാസത്തെ പരിശീലനത്തിൽ മാത്രം രണ്ടായിരത്തിലധികം പാഡുകൾ തയ്യാറാക്കി.  ഷിഫ്റ്റ് അടിസ്ഥാനത്തിൽ എല്ലാ വനിതാ തടവുകാരുടെയും പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. കൂടുതൽ വനിതാ സ്ഥിരം അന്തേവാസികളുള്ള തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ജയിലുകളിൽ പദ്ധതി നടപ്പാക്കാനാണ് ജയിൽ വകുപ്പിന്‍റെ തീരുമാനം. ഫ്രീഡം ചപ്പാത്തി പോലെ ഫ്രീഡം കെയറും ഒരു ബ്രാൻഡായി മാറാൻ ഒരുങ്ങുകയാണ്.

Related Posts