ഷെെന്‍ ടോമിന്‍റെ ഇന്‍റര്‍വ്യുയിലെ സത്യാവസ്ഥ തിരിച്ചറിയണം, മദ്യമോ മറ്റ് ലഹരിയോ ഉപയോഗിച്ചിട്ടില്ല; തിരക്കഥാകൃത്ത് മുനീർ മുഹമ്മദുണ്ണിയുടെ കുറിപ്പ്

നടൻ ഷൈൻ ടോം ചാക്കോയുടെ അഭിമുഖം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. താരം ലഹരി ഉപയോ​ഗിച്ചാണ് അഭിമുഖം നൽകിയത് എന്ന തരത്തിൽ നിരവധി ആക്ഷേപങ്ങളും ട്രോളുകളുമാണ് പ്രചരിപ്പിക്കപ്പെട്ടത്. ഇപ്പോൾ ആ അഭിമുഖത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് മുനീർ മുഹമ്മദുണ്ണി. തല്ലുമാല, ഫെയര്‍ & ലൗലി എന്നീ സിനിമകളില്‍ ഫെെറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെ ഷൈനിന് പരുക്കേറ്റിരുന്നു. ഹോട്ടലില്‍ പെയിന്‍ കില്ലറുകള്‍ കഴിച്ച് സഡേഷനില്‍ വിശ്രമിക്കുന്നതിന് ഇടയിലാണ് വെയിൽ സിനിമയ്ക്കു വേണ്ടി ഷൈനിന് ഇന്റർവ്യൂ കൊടുക്കേണ്ടി വന്നത്. വേദനയും സഡേഷന്‍ മൂലമുള്ള ക്ഷീണവും കാരണം പല ഇന്‍റര്‍വ്യുകളും കെെവിട്ട് പോവുകയായിരുന്നെന്ന് മുനീർ മുഹമ്മദുണ്ണി വ്യക്തമാക്കി. കാലിന് പരുക്കേറ്റ് വിശ്രമിക്കുന്ന ഷൈനിന്റെ ഫോട്ടോയോടൊപ്പമാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.

മുനീർ മുഹമ്മദുണ്ണിയുടെ കുറിപ്പ്

'ട്രോളുകള്‍

ഷെെന്‍ ടോമിന്‍റെ ഇന്‍റര്‍വ്യു സത്യം എന്താണ് ?

തല്ലുമാല, ഫെയര്‍ & ലൗലി എന്നീ സിനിമകളില്‍ ഫെെറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിന് ഇടയില്‍ ഷെെന്‍ ടോം ചാക്കോയുടെ കാലിന് ഒടിവ് സമ്പവിക്കുന്നു. ശേഷം ഡോക്ടര്‍ ഒരുമാസം ബെഡ് റെസ്റ്റ് പറയുന്നു. ശേഷം കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ പെയിന്‍ കില്ലറുകള്‍ കഴിച്ച് സഡേഷനില്‍ വിശ്രമിക്കുകയായിരുന്ന ഷെെന്‍ ടോമിനോട് വെയില്‍ സിനിമക്ക് വേണ്ടി ഇന്‍റര്‍വ്യു കൊടുക്കാന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നു.

പക്ഷെ അവിടെ ഒരു ഇന്‍റര്‍വ്യുവിന് പകരം 16 ഇന്‍റര്‍വ്യുകള്‍ ആണ് സംഘടിപ്പിക്കപ്പെട്ടത്.

വേദനയും സഡേഷന്‍ മൂലമുള്ള ക്ഷീണവും കാരണം പല ഇന്‍റര്‍വ്യുകളും കെെവിട്ട് പോവുകയും ചെയ്തു.

പിന്നീട് മദ്യമോ മറ്റ് ലഹരിയോ ഉപയോഗിച്ച് ഇന്‍റര്‍വ്യുന് പങ്കെടുത്തു എന്ന പേരില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു.

ഓണ്‍ലെെന്‍ സദാചാര പോലീസ് ചമയുന്ന ചിലര്‍ ഇതിനെ തെറ്റായ രീതിയില്‍ വഴിതിരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഷെെന്‍ ടോമുമായി ബന്ധപ്പെട്ട ഇന്‍റര്‍വ്യുവില്‍ സംഭവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയണം എന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.'

Related Posts