തിരുവനന്തപുരത്ത് നടുറോഡിൽ ലൈംഗികാതിക്രമം; പ്രതിയെ പിടികൂടാനാവാതെ പോലീസ്

തിരുവനന്തപുരം: വഞ്ചിയൂർ മൂലവിളാകത്ത് നടുറോഡിൽ സ്ത്രീക്കെതിരെ അതിക്രമം നടത്തിയ കേസിലെ പ്രതിയെ തിരിച്ചറിയാനാകാതെ പോലീസ്‌. കഴിഞ്ഞ 13ന് രാത്രിയാണ് യുവതിയെ ബൈക്കിലെത്തിയ അജ്ഞാതൻ ആക്രമിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്. പോലീസിൻ്റെ വീഴ്ച വിവാദമായതോടെയാണ് വിശദമായ അന്വേഷണം ആരംഭിച്ചത്. ഷാഡോ പോലീസ് ഉൾപ്പെടെയുള്ള അന്വേഷണ സംഘം ഇന്നലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. മൂലവിളാകത്ത് നിന്ന് മുളവനയിലേക്ക് സ്കൂട്ടറിലാണ് അക്രമി പോയത്. അക്രമി ഹെൽമറ്റ് ധരിച്ചിരുന്നു. ഒരു വാഹനം അമിത വേഗതയിൽ നീങ്ങുന്നത് മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ വാഹനത്തിന്‍റെ നമ്പർ തിരിച്ചറിയുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടില്ല. പരാതിക്കാരി നൽകിയ വിവരം അനുസരിച്ച് നേരത്തെ കേസുകളിൽ പ്രതികളായവരെക്കുറിച്ചും അന്വേഷണം തുടരുകയാണ്. അക്രമി രക്ഷപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും. രാത്രിയിൽ മരുന്ന് വാങ്ങാൻ പുറത്തുപോയ സ്ത്രീയെ ബൈക്കിൽ പിന്തുടർന്നെത്തിയ ഒരാൾ ആക്രമിക്കുകയായിരുന്നു. സംഭവം നടന്നയുടൻ പേട്ട പോലീസ് സ്റ്റേഷനിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചെങ്കിലും പോലീസ് അനങ്ങിയില്ല. ഡിസിപിക്ക് പരാതി നൽകി മൂന്നാം ദിവസമാണ് കേസ് പോലും എടുത്തത്. അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.

Related Posts