കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ശിവരാത്രി; ഒരുങ്ങി ആലുവ മണപ്പുറം

കൊച്ചി: ആലുവ മണപ്പുറം ശിവരാത്രി ആഘോഷത്തിന് ഒരുങ്ങി കഴിഞ്ഞു. കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ശിവരാത്രിക്കായി ആലുവയിൽ ഭക്തർ എത്തിത്തുടങ്ങി. 116 ബലിത്തറകളാണ് തിരക്ക് കണക്കിലെടുത്ത് ഇത്തവണ ബലിതർപ്പണത്തിനായി പെരിയാറിന്‍റെ തീരത്ത് ഒരുക്കിയിരിക്കുന്നത്. ആലുവ മണപ്പുറത്തെ കുറിച്ചുള്ള 'പൂഴിയിട്ടാൽ വീഴാത്ത മണപ്പുറം' എന്ന പ്രയോഗം ഇത്തവണ അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാകുമെന്നാണ് കരുതുന്നത്. ആലുവ മണപ്പുറത്ത് ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് മണപ്പുറത്ത് ഒരേസമയം 2,000 പേർക്ക് ബലിയർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആലുവ നഗരസഭ, പൊലീസ്, അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിൽ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് നാല് മുതൽ നാളെ ഉച്ചയ്ക്ക് 2 മണി വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. സുരക്ഷയ്ക്കായി 1,200 പൊലീസുകാരെ വിന്യസിക്കും. തിരക്ക് ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി 210 സ്പെഷ്യൽ സർവീസുകളാണ് നടത്തുന്നത്. സ്വകാര്യ ബസുകൾക്കും പ്രത്യേക പെർമിറ്റ് നൽകും. ആലുവയിലേക്ക് റെയിൽവേ പ്രത്യേക ട്രെയിനും കൊച്ചി മെട്രോ അധിക സർവീസും നടത്തും.

Related Posts