ആകാശ എയർ പറന്നു തുടങ്ങും; അടുത്തവർഷം പകുതിയോടെ
രാകേഷ് ജുൻജുൻവാലയുടെ ആകാശ എയർ അടുത്തവർഷം പകുതിയോടെ പ്രവർത്തന സജ്ജമാകുമെന്ന് റിപ്പോർട്ടുകൾ. സിവിൽ വ്യോമയാന മന്ത്രാലയത്തിൻ്റെ അനുമതിക്കായാണ് കമ്പനി കാത്തിരിക്കുന്നത്. എറ്റവും ചെലവുകുറഞ്ഞ അൾട്രാ ലോ-കോസ്റ്റ് മോഡലാണ് ആകാശ ലക്ഷ്യമിടുന്നത്. ആകാശയ്ക്ക് എൻഒസി ലഭിച്ചതായി സിഇഒ വിനയ് ദൂബെ അറിയിച്ചു.
കൊവിഡ് പ്രതിസന്ധി മൂലം വിമാനക്കമ്പനികൾ കനത്ത വെല്ലുവിളികൾ നേരിടുന്നതിനിടയിലാണ് ചെലവുകുറഞ്ഞ യാത്ര വാഗ്ദാനം ചെയ്ത് ആകാശ കടന്നുവരുന്നത്. ബില്യൺ കണക്കിന് ഡോളറിൻ്റെ നഷ്ടമാണ് വ്യോമയാന മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഓഹരി വിപണിയിലെ അതികായനായ രാകേഷ് ജുൻജുൻവാല അറിയപ്പെടുന്നതു തന്നെ ഇന്ത്യയുടെ വാറൻ ബഫറ്റ് എന്നാണ്. ഇൻഡിഗോയുടെ മുൻ സിഇഒ ആദിത്യ ഘോഷും ജെറ്റ് എയർവേസിൻ്റെ മുൻ സിഇഒ വിനയ് ദൂബെയുമായുള്ള ജുൻജുൻവാലയുടെ വ്യോമയാന മേഖലയിലെ സംരംഭത്തെ പ്രതീക്ഷയോടെയാണ് വിപണി വിദഗ്ധർ കാണുന്നത്.