സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം: വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മെഡിക്കൽ കോളേജുകളിൽ നടപ്പാക്കുന്ന സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായാണ് മന്ത്രിയുടെ തീരുമാനം. ഓരോ ആശുപത്രിയുടെയും അന്തരീക്ഷം വളരെ പ്രധാനമാണ്. ആശുപത്രിക്കകത്തും പുറത്തുമുള്ള ശുചിത്വം, ശുചിമുറികളിലെ ശുചിത്വം, അണുബാധ തടയാനായുള്ള പ്രവർത്തനങ്ങൾ, ചെറിയ അറ്റകുറ്റപ്പണികൾ കാലതാമസമില്ലാതെ നടത്തുക എന്നിവ ഹൗസ് കീപ്പിംഗ് വിഭാഗത്തിന്‍റെ മേൽനോട്ടത്തിൽ നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, നോഡൽ ഓഫീസർമാർ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കൽ കോളേജുകളുടെ സുസ്ഥിര ഗുണനിലവാര വികസന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയ ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് ഇനിഷ്യേറ്റീവ് പദ്ധതി ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, എറണാകുളം മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചിരുന്നു. മെഡിക്കൽ കോളേജുകളിൽ ജനസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, ആരോഗ്യ പ്രവർത്തകർക്ക് ചികിത്സയുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. അത്യാഹിത വിഭാഗങ്ങൾ വിശകലനം ചെയ്ത് പോരായ്മകൾ പരിഹരിച്ച് സേവനം മെച്ചപ്പെടുത്തണം. അത്യാഹിത വിഭാഗത്തിൽ ട്രയാജ് സംവിധാനം നടപ്പാക്കണം. ജീവനക്കാരുടെ പോരായ്മകൾ പരിഹരിച്ച് സുരക്ഷിതവും സൗഹൃപരവുമായ അന്തരീക്ഷം ഉറപ്പാക്കണം. ലാബുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തണം. ഉപകരണങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയും കേടുപാടുകൾ സമയബന്ധിതമായി പരിഹരിക്കുകയും വേണം. ഡ്യൂട്ടി സമയത്ത് ജീവനക്കാർ ഉണ്ടെന്ന് ഉറപ്പാക്കണം. സ്കാനിംഗ് സംവിധാനവും റേഡിയോളജി വിഭാഗത്തിന്‍റെ പ്രവർത്തനവും കാര്യക്ഷമമാക്കണം. എല്ലാവരും കാഷ്വാലിറ്റി പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. രോഗി പരിചരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യാനും പരിഹാരം തേടാനുമുള്ള നടപടികൾ സ്വീകരിക്കണം, ഗവേഷണം പ്രോത്സാഹിപ്പിക്കണം എന്നിവയായിരുന്നു നിർദേശം.


Related Posts