കളമശേരിയിൽ പഴകിയ ഇറച്ചി പിടിച്ചെടുത്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കളമശേരിയിൽ പഴകിയ ഇറച്ചി പിടിച്ചെടുത്ത സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) രജിസ്ട്രാർ നിർദ്ദേശം നൽകി. സംഭവത്തിൽ കെൽസ കളമശേരി നഗരസഭയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇന്നലെ കളമശ്ശേരിയിൽ നിന്ന് 500 കിലോയോളം അഴുകിയ കോഴിയിറച്ചിയാണ് പിടികൂടിയത്. നഗരത്തിലെ ഹോട്ടലുകളിൽ ഷവർമയടക്കമുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കി വിതരണം ചെയ്യാനെത്തിച്ചതായിരുന്നു ഇറച്ചി. റെയ്ഡിന് തൊട്ടുമുൻപും കേന്ദ്രത്തിൽ നിന്ന് തട്ടുകടകളിലേക്കും ഹോട്ടലുകളിലേക്കും പഴകിയ ഇറച്ചി എത്തിച്ചതായി കണ്ടെത്തി. പഴകിയ ഇറച്ചി വിൽപ്പന നടത്തിയ മണ്ണാർക്കാട് സ്വദേശി ജുനൈസിന് കളമശ്ശേരി നഗരസഭ നോട്ടീസ് നൽകി. കളമശ്ശേരി കൈപ്പുടമുകളിലെ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു സുനാമി ഇറച്ചി വിൽപ്പന. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.  സുനാമി ഇറച്ചി പിടിച്ചെടുത്തതിനെ തുടർന്ന് കളമശ്ശേരി നഗരസഭാ പരിധിയിൽ ഇന്നലെ വ്യാപകമായി പരിശോധന നടത്തി. കളമശ്ശേരി നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി. പൈപ്പ് ലൈൻ റോഡിൽ സ്ഥിതി ചെയ്യുന്ന ഫലാസിൽ ദുബായ്, ഡെയ്ലി മീറ്റ് എന്നീ ഷോപ്പുകളാണ് അടച്ചത്. ഡെയ്ലി മീറ്റ് എന്ന ജ്യൂസ് കടയിൽ നൂറിലധികം പാക്കറ്റ് പാൽ ദിവസങ്ങളോളം ഫ്രീസറിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ഭക്ഷണത്തിൽ ചേർക്കാൻ അനുവദനീയമല്ലാത്ത നിറങ്ങൾ ഫലാസിൽ ദുബായ് എന്ന ഹോട്ടലിൽ നിന്ന് കണ്ടെത്തി. ഈ ഹോട്ടലിന് പ്രവർത്തിക്കാൻ ലൈസൻസ് പോലും ഉണ്ടായിരുന്നില്ല. 

Related Posts