സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിന് കോഴിക്കോട് തുടക്കമായി. രണ്ട് വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷമാണ് കുട്ടികൾ വേദിയിലെത്തുന്നത്. രാവിലെ 8.30ന് വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു പതാക ഉയർത്തി. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. 24 വേദികളിലായി 239 ഇനങ്ങളിലായി 14,000 ലധികം കുട്ടികളാണ് പങ്കെടുക്കുന്നത്. കലോൽസവം, സ്പോർട്സ് മീറ്റ്, മറ്റ് പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള പുതിയ മാനദണ്ഡം അടുത്ത വർഷം മുതൽ നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത്തവണ കോവിഡിന് മുമ്പുള്ള മോഡലിൽ ഗ്രേസ് മാർക്ക് നൽകാനാണ് തീരുമാനം.