ആർ ടി പി സി ആർ ഫലം കൈയിലുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ വീണ്ടും ടെസ്റ്റ് നടത്തും.
കേരളത്തിൽ നിന്നെത്തുന്നവർക്ക് കർശന കൊവിഡ് പരിശോധനയുമായി കർണാടക.
ബെംഗളൂരു: കേരളത്തിൽ നിന്നെത്തുന്ന മുഴുവൻ യാത്രക്കാർക്കും കർശന കൊവിഡ് പരിശോധനയുമായി കർണാടകം. ട്രെയിനുകളിലെത്തുന്ന എല്ലാ യാത്രക്കാരെയും റെയിൽവേ സ്റ്റേഷനുകളിൽ നഗരസഭയുടെ കീഴിലുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ വിദ്യാർത്ഥികൾ, നഴ്സിങ്, എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾക്ക് ഇളവ് നൽകിയിട്ടുണ്ട്.
പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലെല്ലാം പരിശോധന കർശനമാക്കിയിട്ടുണ്ട്. ആർ ടി പി സി ആർ ഫലം കൈയിലുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ വീണ്ടും ടെസ്റ്റ് നടത്തും. വന്നിറങ്ങുന്ന ആളുകളിൽ നിന്ന് ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുകയും ഫോൺ നമ്പർ ഉൾപ്പെടെയുള്ളവ വാങ്ങി വെക്കുകയും ചെയ്യുന്നുണ്ട്. ടെസ്റ്റ് ഫലം ഒരു ദിവസത്തിൽ തന്നെ ലഭിക്കുന്ന രീതിയിലാണ് പരിശോധന. ഫലം പോസിറ്റീവാണെങ്കിൽ ക്വാറന്റീനിൽ പ്രവേശിപ്പിക്കും. ഏഴ് ദിവസത്തിന് ശേഷം വീണ്ടും ടെസ്റ്റ് നടത്തി ഫലം നെഗറ്റീവായാൽ മാത്രമേ ക്വാറന്റീൻ അവസാനിപ്പിക്കുകയുള്ളു.
ആർ ടി പി സി ആർ ഫലം പോസിറ്റീവായവരെ ക്വാറന്റീൻ ചെയ്യിക്കാൻ ഹോട്ടലുകൾ, നേരത്തെയുള്ള കൊവിഡ് സെന്ററുകളും ഒരുക്കിയിട്ടുണ്ട്. പണം നൽകി നിൽക്കേണ്ടവർക്ക് ഹോട്ടലുകളിൽ നിൽക്കാമെന്നും സർക്കാർ അറിയിച്ചു. കർണാടകയിലെത്തുന്ന എല്ലാ തൊഴിലാളികളും അതത് കമ്പനികളെ അറിയിച്ച് ക്വാറന്റീനിലേക്ക് പോകണമെന്നും നിർദ്ദേശത്തിൽ പറയുന്നു.