കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം; പിന്തുണയുമായി രോഹിത് വെമുലയുടെ അമ്മ

കോട്ടയം: കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രോഹിത് വെമുലയുടെ അമ്മ രാധിക വെമുല. വിദ്യാർത്ഥികൾ നേരിടുന്നത് ജാതീയമായ അതിക്രമമാണെന്ന് രാധിക വെമുല പറഞ്ഞു. താനും വിദ്യാർത്ഥി സമരത്തിൽ പങ്കെടുക്കും. പ്രതിഷേധിക്കുന്ന ഓരോ വിദ്യാർത്ഥിയും തനിക്ക് രോഹിതിനെ പോലെയാണെന്നും രാധിക പറഞ്ഞു. രോഹിത്തിന്‍റെ ഏഴാം രക്തസാക്ഷി ദിനത്തിൽ ഹൈദരാബാദ് സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് രാധിക വെമുല പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം, കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ വിദ്യാർത്ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, മുൻ നിയമസഭാ സെക്രട്ടറി എൻ.കെ ജയകുമാർ എന്നിവരടങ്ങിയ സമിതിയാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. വിദ്യാർത്ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് രണ്ടംഗ സമിതി സര്‍ക്കാരിന് നല്‍കിയതെന്നാണ് വിവരം.  പ്രവേശനത്തിൽ മെറിറ്റ് അട്ടിമറിച്ചെന്ന പരാതിയിലടക്കം വിദ്യാർത്ഥികളുടെ ഭാഗം ശരിവച്ചുളള റിപ്പോര്‍ട്ടാണ് സർക്കാരിന് മുന്നിൽ എത്തിയതെന്നാണ് വിവരം. വിദ്യാർത്ഥി സമരത്തെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ക്യാമ്പസ് അടച്ചിട്ടിരിക്കുകയാണ്. റിപ്പോർട്ട് ലഭിച്ചതോടെ ഈ ആഴ്ച തന്നെ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചേക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ ജാതി അധിക്ഷേപം നടത്തി എന്നതടക്കം ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ചാണ് ഒരു മാസത്തിലേറെയായി വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. സിനിമാ മേഖലയിൽ നിന്നും സമരത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്.

Related Posts