കൊവിഡ് കാലത്ത് ഗർഭിണികളിൽ വിഷാദവും ഉത്കണ്ഠയും വർധിച്ചതായി പഠനം

കൊവിഡ് കാലം ഗർഭിണികൾക്ക് സമ്മാനിച്ചത് വിഷാദവും ഉത്കണ്ഠയും പിരിമുറുക്കവും നിറഞ്ഞ മാനസികാവസ്ഥയെന്ന് ഗവേഷണ റിപ്പോർട്ട്. ഇംഗ്ലണ്ടിലെ എസെക്‌സ് യൂണിവേഴ്‌സിറ്റി നടത്തിയ പുതിയ പഠനത്തിലാണ് കൊവിഡ്-19 ഗർഭിണികളിൽ അമിതമായ വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണമായെന്ന് കണ്ടെത്തിയത്.

ബി എം സി പ്രഗ്നൻസി ആൻ്റ് ചൈൽ ബെർത്തിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ നൽകിയ പിന്തുണ മഹാമാരിക്കാലത്ത് പൊതുവെ സഹായകരമായെന്ന് വിലയിരുത്തിയ പഠനം ഗർഭിണികൾക്ക് കൂടുതൽ മാനസിക പിന്തുണ നൽകേണ്ടതിൻ്റെ പ്രാധാന്യത്തെയാണ് ഓർമിപ്പിക്കുന്നത്.

ഡോക്ടർമാരെ നേരിൽക്കണ്ട് പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള സാഹചര്യങ്ങളിൽ കുറവ് വന്നത് ഗർഭിണികളുടെ മാനസിക പിരിമുറുക്കം വർധിപ്പിച്ചതായി റിപ്പോർട്ടിലുണ്ട്. വിഷാദ രോഗം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം കൊവിഡിന് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് 30 ശതമാനം വർധിച്ചു. ഉത്കണ്ഠാ രോഗികളുടെ എണ്ണത്തിൽ 60 ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായത്.

Related Posts