പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താമെന്ന് സുപ്രീംകോടതി.

ന്യൂഡൽഹി: കേരളത്തിലെ പ്ലസ് വൺ പരീക്ഷ ഓഫ്‌ലൈനായി നടത്താൻ സുപ്രീംകോടതിയുടെ അനുമതി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്താമെന്ന സർക്കാരിന്റെ ഉറപ്പ് മുഖവിലയ്ക്കെടുത്താണ് കോടതി ഉത്തരവിറക്കിയത്. രാജ്യത്ത് മൂന്നാം തരംഗത്തിന്റ സാധ്യത ഉടനില്ലെന്നും കോടതി.

ഏഴ് ലക്ഷം പേർ ഓഫ്​ലൈനായി നീറ്റ് പരീക്ഷ എഴുതിയത് പരാമർശിച്ചുകൊണ്ടാണ് പ്ലസ് വൺ പരീക്ഷയ്ക്ക് എതിരായ ഹർജികൾ തള്ളിയത്. നീറ്റിന് പുറമെ സാങ്കേതിക സർവകലാലാശാല ഓഫ്​ലൈനായി നടത്തിയ പരീക്ഷ ഒരു ലക്ഷം പേർ എഴുതിയിരുന്നുവെന്ന സർക്കാരിന്റെ സത്യവാങ്മൂലത്തിലെ കണക്കുകളും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സർക്കാർ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.

ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകൻ പ്രശാന്ത് പദ്മനാഭനും സർക്കാരിന് വേണ്ടി സ്റ്റാന്റിങ് കോൺസൽ സി കെ ശശിയുമാണ് ഹാജരായത്.

കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ തോറ്റ വിദ്യാർഥികൾക്ക് വിജയിക്കണമെങ്കിൽ പരാജയപ്പെട്ട വിഷയത്തിലെ പ്ലസ് ടു, പ്ലസ് വൺ പരീക്ഷ വിജയിക്കേണ്ടതുണ്ട്. പരീക്ഷ ഓഫ്​ലൈനായി നടത്തിയില്ലെങ്കിൽ തോറ്റ വിദ്യാർഥികൾക്ക് നികത്താനാകാത്ത നഷ്ടം ഉണ്ടാകുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ മൂല്യനിർണയത്തിൽ നിന്ന് വ്യത്യസ്തമാണ് കേരളത്തിൽ മാർക്ക് കണക്കാക്കുന്നത്. ഉന്നത വിദ്യാഭ്യാസ കോഴ്സുകളിൽ പ്രവേശനയോഗ്യത കണക്കാക്കാൻ പ്ലസ് വൺ പരീക്ഷ മാർക്ക് പ്ലസ് ടു പരീക്ഷ മാർക്കിന് ഒപ്പം കൂട്ടുമെന്നും കേരളം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

'ഓഫ്ലൈൻ ആയി പരീക്ഷ നടത്തുന്നതുകൊണ്ട് ചോദ്യപേപ്പർ ചോർച്ച ഉണ്ടാകുന്നത് തടയാൻ കഴിയും. മോഡൽ പരീക്ഷയുടെ അടിസ്ഥനത്തിൽ മാർക്ക് നിശ്ചയിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ല. വീടുകളിൽ ഇരുന്നാണ് രക്ഷാകർത്താക്കളുടെ സാന്നിധ്യത്തിൽ വിദ്യാർഥികൾ മോഡൽ പരീക്ഷ എഴുതിയത്. എന്നാൽ ഓഫ്​ലൈനായി പരീക്ഷ നടത്തുമ്പോൾ അധ്യാപകരുടെ സാന്നിധ്യത്തിലാണ് പരീക്ഷ എഴുതുന്നത് എന്ന്' സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജൂലായിൽ സാങ്കേതിക സർവകലാശാലയിലെ ബിടെക് പരീക്ഷ ഓഫ്​ലൈനായി നടത്തിയിരുന്നു. ഏതാണ്ട് ഒരു ലക്ഷത്തോളം വിദ്യാർഥികൾ ഈ പരീക്ഷ എഴുതിയിരുന്നു. ഓഗസ്റ്റ് അവസാനവും സെപ്റ്റംബർ ആദ്യവുമായി ഓഫ്ലൈനായി നടത്തിയ ജെ ഇ ഇ മെയിൻ പരീക്ഷ ഏഴ് ലക്ഷത്തോളം വിദ്യാർഥികളാണ് എഴുതിയത്. ഏപ്രിലിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ കേരളം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയിരുന്നു. പ്ലസ് ടു പരീക്ഷയ്ക്ക് ഒപ്പമായിരുന്നു പ്ലസ് വൺ പരീക്ഷ നടത്തേണ്ടിയിരുന്നത്. എന്നാൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള ക്രമീകരണങ്ങൾ ഉണ്ടായിരുന്നതിനാലാണ് പരീക്ഷകൾ ഒരുമിച്ച് നടത്താൻ കഴിയാതിരുന്നതെന്നും ഇതേ രീതിയിൽ പ്ലസ് വൺ പരീക്ഷയും കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഓഫ്​ലൈനായി നടത്താം എന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

Related Posts