പ്ലസ് വൺ പരീക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി.

ഡൽഹി: കേരളത്തിൽ ഓഫ്‍ലൈനായി പ്ലസ് വൺ പരീക്ഷ നടത്തുന്നത് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ.

എന്ത് ശാസ്ത്രീയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തിപ്പ് തീരുമാനിച്ചതെന്നും പരീക്ഷ നടത്തിയാൽ കുട്ടികൾ രോഗബാധിതർ ആകില്ലെന്ന് സർക്കാരിന് ഉറപ്പുനൽകാനാകുമോ എന്നും കോടതി സർക്കാരിനോട് ചോദിച്ചു. ഈ ഒരാഴ്ചക്കുള്ളിൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസ് 13 ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. 

രാജ്യത്തെ മൊത്തം കൊവിഡ് കേസുകളിൽ അമ്പത് ശതമാനത്തിൽ അധികം കേരളത്തിലാണെന്നും, കേരളത്തിൽ  ടി പി ആർ നിരക്ക് 15 ശതമാനത്തിൽ കൂടതലാണെന്നും ചൂണ്ടിക്കാട്ടിയാണ് റസൂൽ ഷാ എന്ന അഭിഭാഷകൻ പരീക്ഷയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. മോഡൽ പരീക്ഷ ഓൺലൈൻ ആയാണ് നടത്തിയതെന്നും രണ്ടാമത് ഒരു പരീക്ഷ ആവശ്യമില്ലെന്നുമാണ് റസൂൽ ഷായുടെ ഹർജി. പ്ലസ് വൺ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ വാക്സിൻ സ്വീകരിച്ചവരല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Related Posts