തമിഴ്‌നാടിന്റെ പേരുമാറ്റൽ വിവാദം; വിശദീകരണവുമായി ഗവര്‍ണർ ആർ എൻ രവി

ചെന്നൈ: തമിഴ്‌നാടിന്‍റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടെന്ന തരത്തിൽ തന്‍റെ പ്രസ്താവന വ്യാഖ്യാനിക്കുന്നത് വാസ്തവവിരുദ്ധമാണെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ രവി. തന്‍റെ പ്രസംഗത്തിന്‍റെ അടിസ്ഥാന ആശയം മനസിലാക്കാതെ, താൻ തമിഴ്‌നാട് എന്ന വാക്കിനു എതിരാണെന്ന് പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. 2023 ജനുവരി 4നു രാജ്ഭവനിൽ നടന്ന കാശി-തമിഴ് സംഗമത്തിലെ സന്നദ്ധപ്രവർത്തകരെ ആദരിക്കുന്നതിനായി നടന്ന പരിപാടിയിൽ ഇരു പ്രദേശങ്ങളുടെയും ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ പരാമർശിക്കുമ്പോൾ കൂടുതൽ ഉചിതമായത് 'തമിഴകം' എന്ന വാക്കായതിനാലാണ് താൻ അത് ഉപയോഗിച്ചത്. പ്രസംഗത്തിന്‍റെ അടിസ്ഥാന ആശയം മനസിലാക്കാതെ ഗവർണർ 'തമിഴ്നാട്' എന്ന വാക്കിനു എതിരാണെന്ന ചർച്ചകൾ നടന്നു. ഇതിനു അറുതി വരുത്താനാണ് ഇപ്പോൾ ഈ വിഷയത്തിൽ വിശദീകരണം നൽകുന്നതെന്നും ഗവർണർ ആർ എൻ രവി വിശദീകരിച്ചു. വിഷയത്തിൽ ഇടപെടണമെന്നും ഗവർണറുടെ നടപടികൾ ഭരണഘടനയ്ക്ക് അനുസൃതമാണെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ദ്രൗപദി മുർമുവിന് സ്റ്റാലിൻ കത്തയച്ചതിനു പിന്നാലെയാണ് ഗവർണറുടെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അറുതിവരുത്താനാണ് ഇപ്പോൾ തന്‍റെ പ്രസ്താവനയിൽ വിശദീകരണവുമായി ഗവർണർ രംഗത്തെത്തിയിരിക്കുന്നത്.

Related Posts