സംസ്ഥാനത്ത് താപനില ഉയരുന്നു, ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: താപനില ഉയരുന്നത് മൂലം സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമാകുമെന്ന് സിഡബ്ല്യുആർഡിഎമ്മിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ മഴ പെയ്തില്ലെങ്കിൽ ജലസ്രോതസ്സുകളിലെ ജലനിരപ്പ് ഗണ്യമായി കുറയുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ പല ജില്ലകളിലും ഭൂഗർഭജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ താപനില കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന നിലയിലാണ്. പാലക്കാട് ജില്ലയിൽ രാത്രി താപനിലയിൽ 2.9 ഡിഗ്രിയുടെ വർധനയുണ്ടായി. കൊച്ചി, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ മാത്രമാണ് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. എന്നിരുന്നാലും, ഈ കാലയളവിൽ പെയ്യേണ്ടിയിരുന്ന മഴയുടെ കുറവ് ജലസ്രോതസ്സുകളെ സാരമായി ബാധിക്കുമെന്നാണ് ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴ പെയ്തില്ലെങ്കിൽ അന്തരീക്ഷത്തിലെ ബാഷ്പീകരണം വർദ്ധിക്കുകയും ജലനിരപ്പ് വലിയ തോതിൽ കുറയുകയും ചെയ്യും. ഭൂഗർഭജലനിരപ്പിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ ഭൂഗർഭ ജലനിരപ്പ് വളരെ താഴ്ന്ന പ്രദേശങ്ങളെ ക്രിട്ടിക്കൽ സോണിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ജല വിനിയോഗത്തില്‍ കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഒരു വർഷം ലഭിക്കുന്ന മഴയുടെ അളവിൽ മാറ്റമില്ലെങ്കിലും കാലാവസ്ഥാ വ്യതിയാനം മൂലം മഴ ലഭിക്കുന്ന കാലയളവ് കുറഞ്ഞതാണ് പ്രശ്നമായത്. എന്നാൽ ആവശ്യത്തിന് വേനൽമഴ ലഭിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

Related Posts