നയപ്രഖ്യാപനത്തോടെ സഭാ സമ്മേളനം ഇന്ന് ആരംഭിക്കും; ബജറ്റ് അവതരണം ഫെബ്രുവരി 3 ന്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഇന്ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടക്കം കുറിക്കും. ബജറ്റ് അവതരണമാണ് സമ്മേളനത്തിൻ്റെ പ്രധാന അജണ്ട. ഫെബ്രുവരി മൂന്നിനാണ് സംസ്ഥാന ബജറ്റ്. നിയമസഭാ കലണ്ടറിലെ ഏറ്റവും ദൈർഘ്യമേറിയ സമ്മേളനമാണിത്. ഇന്ന് മുതൽ മാർച്ച് 30 വരെയാണ് നിയമസഭ സമ്മേളിക്കുന്നത്. സർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപനത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഗവർണർ നിർദ്ദേശിച്ചിട്ടില്ലെന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങളും നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടും. ഗവര്‍ണറോടുള്ള വിയോജിപ്പ് മൂലം നയപ്രഖ്യാപനം ഒഴിവാക്കാൻ സർക്കാർ ആലോചിച്ചിരുന്നെങ്കിലും, അനുനയ അന്തരീക്ഷം പ്രത്യക്ഷമായതോടെയാണ് നയപ്രഖ്യാപന പ്രസംഗം നടക്കുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധി, പിടിച്ചുപറി, പൊലീസ്-ഗുണ്ടാ കൂട്ടുകെട്ട് തുടങ്ങിയ വിഷയങ്ങൾ സർക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. സാമ്പത്തിക പ്രതിസന്ധി, ഭക്ഷ്യസുരക്ഷ, ബഫർ സോൺ പ്രതിസന്ധി എന്നിവയ്ക്കായിരിക്കും ഈ നിയമസഭാ കാലയളവിൽ ഊന്നൽ നൽകുകയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പൊതു വിഷയങ്ങളിൽ കേന്ദ്രനയങ്ങൾക്കെതിരെ യോജിച്ച നീക്കത്തിനു പ്രതിപക്ഷം തയ്യാറാണെന്നും എന്നാൽ സാമ്പത്തിക പ്രതിസന്ധി പ്രധാനമായും സംസ്ഥാനത്തിന്‍റെ വീഴ്ചയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

Related Posts