ജനനനിരക്ക് കുറയുന്നു; പിതൃത്വ അവധി ദിനങ്ങളുടെ എണ്ണം കൂട്ടാൻ സിംഗപ്പൂർ

സിംഗപ്പൂർ: എല്ലാ തരത്തിലും സമ്പന്നമായ സിംഗപ്പൂർ രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജനനനിരക്ക് കുറയുന്നതാണ്. കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതിനായി ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് സർക്കാർ. വർഷങ്ങളായി കുറഞ്ഞ ജനനനിരക്ക് അനുഭവിക്കുന്ന രാജ്യത്ത് ഇപ്പോൾ ഒരു സ്ത്രീക്ക് 1.14 കുട്ടികൾ മാത്രമാണുള്ളത്.  ഈ പ്രശ്നം പരിഹരിക്കുന്നതിനായി പിതൃത്വ അവധി ദിനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഒരു കുഞ്ഞിന്‍റെ വരവിൽ അച്ഛനും അമ്മയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനാണ് ഇത്തരമൊരു നടപടി ആസൂത്രണം ചെയ്തിരിക്കുന്നത്.  അമ്മയാകുന്ന സ്ത്രീകൾക്ക് ഇത് ഏറെ സഹായകരമാകുമെന്നാണ് സർക്കാർ നിരീക്ഷിക്കുന്നത്. ഈ പരിഷ്കാരം 2024 ജനുവരി 1 മുതൽ നടപ്പാക്കാനാണ് സർക്കാർ തീരുമാനം. നിലവിൽ രണ്ടാഴ്ചത്തേക്കാണ് പിതൃത്വ അവധി നൽകുന്നത്. ഇത് നാലാഴ്ചയായി ഉയർത്താനാണ് തീരുമാനം. സിംഗപ്പൂർ ധനമന്ത്രി ലോറൻസ് വോങ്ങ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകി. സിംഗപ്പൂരിൽ 2013 തൊട്ടാണ് പിതൃത്വ അവധി അനുവദിച്ചത്. എന്നാൽ ഇപ്പോഴും ഭൂരിഭാഗം പുരുഷൻമാരും ഈ അവധി എടുക്കാൻ തയ്യാറല്ല. രാജ്യത്തെ ഭൂരിഭാഗം പുരുഷൻമാരും തങ്ങളുടെ കുട്ടികളെ പരിപാലിക്കേണ്ടത് അമ്മമാരുടെ മാത്രം ഉത്തരവാദിത്തമാണെന്നാണ് അഭിപ്രായപ്പെടുന്നത്. ഈ സ്ഥിതി മാറ്റാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രി ലീ സിയാൻ ലൂങ് ഇത്തരമൊരു പരിഷ്കാരം നടപ്പാക്കാൻ തീരുമാനിച്ചത്.


Related Posts