വ്യാജബോംബ് ഭീഷണിയെ തുടർന്ന് ചെന്നൈ-ദുബായ് ഇന്‍ഡിഗോ വിമാനം ആറുമണിക്കൂറോളം വൈകി

ചെന്നൈ: ചെന്നൈയിൽ നിന്ന് ദുബായിലേക്കുള്ള ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ആറ് മണിക്കൂറോളം വൈകി. ബോംബ് ഭീഷണി ലഭിച്ചെന്നും, തുടർന്ന് പരിശോധനകൾ നടത്തിയെന്നും ഇൻഡിഗോ അധികൃതർ പറഞ്ഞു. 170 യാത്രക്കാരുമായി മീനമ്പാക്കം അണ്ണാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് മണിക്കൂറുകളോളം വൈകിയത്. രാവിലെ 7.20ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ 6ഇ 65 വിമാനത്തിനാണ് ഫോണിലൂടെ ബോംബ് ഭീഷണിയുണ്ടായത്. 6.15 ഓടെയാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേതുടർന്ന് എയർപോർട്ട് പോലീസ് സ്റ്റേഷനിലെയും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡിലെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തുടർന്ന് വിമാനത്തിൽ പരിശോധന നടത്തി. പക്ഷേ ഒന്നും കണ്ടെത്താനായില്ല. പരിശോധനകൾക്കും നടപടിക്രമങ്ങൾക്കും ശേഷം ഉച്ചയ്ക്ക് 12 മണിയോടെയാണ് വിമാനം പറന്നുയർന്നത്. വ്യാജ ബോംബ് സന്ദേശം അയച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വാഷർമെൻപേട്ടിൽ ട്രാവൽ ഏജൻസി നടത്തുന്ന രഞ്ജിത്ത് എന്ന 43 കാരനാണ് വ്യാജ ഫോൺ സന്ദേശത്തിന് പിന്നിൽ. രഞ്ജിത്തിന്‍റെ ബന്ധുക്കളിൽ ചിലർ ഈ വിമാനത്തിൽ ദുബായിലേക്ക് പോവുന്നുണ്ടായിരുന്നു. ഇവരുടെ യാത്ര മുടക്കാനാണ് രഞ്ജിത്ത് വ്യാജസന്ദേശം നൽകിയത്.

Related Posts