നിയമ ലംഘനമുണ്ടായെങ്കിൽ നിയമനം നടത്തിയ ഗവര്‍ണറാണ് രാജിവെക്കേണ്ടതെന്ന് മുഖ്യമന്ത്രി

പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടികൾ സംസ്ഥാനത്തെ സർവകലാശാലകളെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അദ്ദേഹത്തിന്‍റെ യുക്തി അനുസരിച്ച്, വിസിമാരെ നിയമിച്ചത് നിയമം ലംഘിച്ചാണെങ്കിൽ, നിയമനം നടത്തിയ ഗവർണറാണ് രാജിവയ്ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദീപാവലി ആശംസകൾ നേർന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം ആരംഭിച്ചത്. ഒരു പ്രത്യേക സാഹചര്യത്തിലാണ് ഇത്തരമൊരു വാർത്താസമ്മേളനം നടത്തേണ്ടി വന്നതെന്നും മുഖ്യമന്ത്രി ആമുഖത്തിൽ പറഞ്ഞു. കേരളത്തിൽ ചില കാര്യങ്ങൾ ചെയ്യാൻ അസ്വാഭാവികമായ ധൃതിയും ഉത്സാഹവുമുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ, ചാൻസലർ കൂടിയായ ഗവർണർ നിയമവും നീതിയും നിഷ്കർഷിക്കുന്ന അടിസ്ഥാന തത്വങ്ങൾ മറക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനർത്ഥം നിലവിലില്ലാത്ത അധികാരം പ്രയോഗിക്കാൻ ചാൻസലറുടെ സ്ഥാനം ദുരുപയോഗം ചെയ്യുന്നു എന്നാണ്. ഇത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന്‍റെ സത്തയെ തന്നെ നിരാകരിക്കുന്നതുമാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെയും അക്കാദമികപരമായി സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സർവകലാശാലകളുടെയും അധികാരത്തിൻമേലുള്ള കടന്നുകയറ്റമാണിത്. ജനാധിപത്യത്തെ ബഹുമാനിക്കുന്ന ആർക്കും ഈ അധിനിവേശ പ്രവണത അംഗീകരിക്കാൻ കഴിയില്ല. സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കാനും പ്രതിസന്ധിയിലാക്കാനുമുള്ളതല്ല ഗവർണർ പദവിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Posts