കോവളത്ത് ലാത്വിയൻ വനിത കൊല്ലപ്പെട്ട കേസ്; കോടതി വിധി ഇന്ന്

തിരുവനന്തപുരം: ആയുർവേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിത കൊല്ലപ്പെട്ട കേസിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. നാലര വർഷം മുമ്പ് നടന്ന കേസിലാണ് വിധി. തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. 2018 മാർച്ച് 14നാണ് പോത്തൻകോട് ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ നിന്ന് കോവളം ബീച്ചിലെത്തിയ 40 കാരിയായ ലാത്വിയൻ വനിതയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന ഒറ്റപ്പെട്ട കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ലഹരി നൽകി ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സഹോദരിയോടൊപ്പം ചികിത്സയ്ക്കെത്തിയ യുവതിയുടെ മൃതദേഹം 36 ദിവസത്തിന് ശേഷമാണ് പൊന്തക്കാട്ടിൽ നിന്ന് കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിൽ മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചു. കേസിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് മരിച്ച വിദേശ വനിതയുടെ സഹോദരി പറഞ്ഞു. നീതിക്കായുള്ള പോരാട്ടം നീണ്ടതും ബുദ്ധിമുട്ടുള്ളതുമാണെന്നും നല്ല മനസ്സുള്ള ധാരാളം ആളുകൾ തനിക്കൊപ്പം നിന്നെന്നും സഹോദരി കൂട്ടിച്ചേർത്തു. കൊലപാതകത്തിൽ തെളിവുകൾ ശക്തമാണെന്ന് ഡി.സി.ആർ.ബി അസിസ്റ്റന്‍റ് കമ്മീഷണർ പറഞ്ഞു. സാഹചര്യത്തെളിവുകൾ വളരെ ശക്തമാണ്. ശാസ്ത്രീയമായ തെളിവുകളും പരമാവധി ശേഖരിച്ചു. കൊലപാതകം നടന്ന കാട്ടിൽ പ്രതികളുടെ സാന്നിദ്ധ്യത്തിനും തെളിവുണ്ട്. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്മീഷണർ പറഞ്ഞു.

Related Posts