കൊവിഡ് ഭീതി; അമ്മയും മകനും വീടിനുള്ളിൽ തന്നെ കഴിഞ്ഞത് 3 വർഷം

ചണ്ഡീഗഡ്: കൊവിഡ് -19 ൽ നിന്ന് രക്ഷനേടാൻ മൂന്ന് വർഷമായി വീടിനുള്ളിൽ തന്നെ കഴിഞ്ഞിരുന്ന 33 കാരിയേയും മകനെയും മോചിപ്പിച്ച് പൊലീസ് സംഘം. ഹരിയാനയിലെ ഗുരുഗ്രാമിലെ ചക്കർപുരിലാണ് കൊവിഡിനെ ഭയന്ന് മുൻമുൻ എന്ന യുവതി തൻ്റെ 10 വയസ്സുള്ള മകനോടൊപ്പം വാടക വീട്ടിൽ കഴിഞ്ഞത്. പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളും എത്തി വീടിന്‍റെ പ്രധാന വാതിൽ തകർത്താണ് യുവതിയെയും മകനെയും പുറത്തെത്തിച്ചത്. യുവതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും യുവതിയെയും മകനെയും റോഹ്ത്തക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഗുരുഗ്രാം സിവിൽ സർജൻ ഡോ.വീരേന്ദർ യാദവ് പറഞ്ഞു. ഫെബ്രുവരി 17 ന് യുവതിയുടെ ഭർത്താവ് സുജൻ മാജി സഹായം തേടി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറാണ് സുജൻ. കൊവിഡ് വ്യാപനം ഭയന്നാണ് ഭർത്താവിനെ പുറത്താക്കി ഇരുവരും വീട്ടിനുള്ളിൽ കഴിയാൻ തുടങ്ങിയത്. 2020ൽ കൊവിഡ് നിയന്ത്രണങ്ങളിൽ ആദ്യം ഇളവ് വരുത്തിയപ്പോൾ ജോലിക്ക് പോയ ഭർത്താവിനെ ശേഷം വീടിനുള്ളിൽ പ്രവേശിപ്പിച്ചിരുന്നില്ല.

Related Posts