വിമാനത്തിൻ്റെ എമർജൻസി ഡോർ തുറന്ന സംഭവം; തുറന്നത് തേജസ്വി സൂര്യയെന്ന് റിപ്പോർട്ട്

ചെന്നൈ: ഇൻഡിഗോ വിമാനത്തിന്‍റെ എമർജൻസി ഡോർ യാത്രക്കാരൻ തുറന്ന സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. ഡിസംബർ 10ന് ചെന്നൈ-തിരുച്ചിറപ്പള്ളി വിമാനത്തിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. എന്നാൽ ബി.ജെ.പി എം.പി തേജസ്വി സൂര്യയാണ് എമർജൻസി വാതിൽ തുറന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഡിസംബർ 10ന് രാവിലെ 10 മണിക്ക് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് യാത്രക്കാരിൽ ഒരാൾ എമർജൻസി ഡോർ തുറന്നു. തുടർന്ന് എല്ലാ യാത്രക്കാരെയും പുറത്തിറക്കി വിമാനം രണ്ടര മണിക്കൂറോളം സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഒരു മാസത്തിന് ശേഷം ഡിജിസിഎ അന്വേഷണം പ്രഖ്യാപിക്കുന്നത്. കർണാടക ബി.ജെ.പി എം.പിയും യുവമോർച്ച ദേശീയ പ്രസിഡന്‍റുമായ തേജസ്വി സൂര്യയാണ് എമർജൻസി വാതിൽ തുറന്നതെന്നാണ് റിപ്പോർട്ടുകൾ. ബി.ജെ.പി തമിഴ്നാട് പ്രസിഡന്‍റ് കെ അണ്ണാമലൈയും തേജസ്വിയ്ക്കൊപ്പമുണ്ടായിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ തുറക്കേണ്ട വാതിലിനെ കുറിച്ച് അതിന് തൊട്ടടുത്തിരുന്ന തേജസ്വി സൂര്യയോട് എയർഹോസ്റ്റസ് വിശദീകരിച്ചു. ഇതിന് പിന്നാലെ എമർജൻസി വാതിൽ തുറന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഖേദം പ്രകടിപ്പിച്ച എം.പി അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ഇൻഡിഗോയ്ക്ക് എഴുതിയതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ എമർജൻസി വാതിൽ തുറന്നത് തേജസ്വി സൂര്യയാണോയെന്ന് ഡിജിസിഎയോ ഇൻഡിഗോയോ വ്യക്തമാക്കിയിട്ടില്ല. സംഭവം യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നതാണെന്ന് കോൺഗ്രസ് ആരോപിച്ചു.

Related Posts