ചുമമരുന്ന് കുടിച്ച് കുട്ടികൾ മരിച്ച സംഭവം; അടിയന്തര നടപടി വേണമെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ: ഗാംബിയ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ചുമമരുന്നുകൾ കഴിച്ചതിനെ തുടർന്ന് കുട്ടികൾ മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. വിഷകരമായ ഘടകങ്ങളുടെ സാന്നിദ്ധ്യമാണ് മരണകാരണമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേ തുടർന്ന്, ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). വിഷമയമായ കഫ് സിറപ്പുകൾ കഴിച്ച് വിവിധ രാജ്യങ്ങളിലായി 300 ലധികം കുട്ടികൾ മരിച്ച സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഇടപെടൽ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, കഴിഞ്ഞ നാല് മാസത്തിനുള്ളിൽ വൃക്കയുടെ തകരാറിന് കാരണമാകുന്ന ഡയത്തൈലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവയുടെ ഉയർന്ന അളവ് പല ചുമമരുന്നുകളിലും കണ്ടെത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എഞ്ചിനുകളിലെ കൂളിങ് ഏജന്റുകൾ, ബ്രേക് ഫ്ലൂയിഡ്, സൗന്ദര്യവർദ്ധക ഉത്പ്പന്നങ്ങൾ, ലൂബ്രിക്കന്‍റുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ഈ രാസവസ്തുക്കൾ ചെറിയ അളവിൽ പോലും ശരീരത്തിലെത്തിയാൽ മരണത്തിന് കാരണമാവുമെന്നും ഇവ മരുന്നുകളിൽ ഒരിക്കലും ഉണ്ടാകരുതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഏഴോളം രാജ്യങ്ങളിലെ സാഹചര്യം കണക്കിലെടുത്താണ് പുതിയ നീക്കം. ഗാംബിയ, ഇന്തോനേഷ്യ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികളുടെ മരണവും കാരണമായി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, മിക്ക സ്ഥലങ്ങളിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണ് ഇത്തരം കഫ് സിറപ്പ് കഴിച്ച് ഗുരുതരമായി രോഗബാധിതരായത്. ഇന്ത്യയിലെയും ഇന്തോനേഷ്യയിലെയും ആറോളം ഫാർമസ്യൂട്ടിക്കൽ കമ്പനികൾ സമാനമായ രീതിയിൽ കഫ് സിറപ്പുകൾ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിരുന്നു.

Related Posts