കാമുകിയെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവം; സാഹിലിൻ്റെ പിതാവ് അറസ്റ്റിൽ

ന്യൂഡല്‍ഹി: ഡൽഹി നജഫ്ഗഡിൽ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ ഒളിപ്പിച്ച സംഭവത്തിൽ സാഹിലിന്‍റെ പിതാവിനെ അറസ്റ്റ് ചെയ്തു. കൊലപാതകം ആസൂത്രണം ചെയ്യാൻ മകനെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പിതാവിനെ കൂടാതെ സാഹിലിന്‍റെ മറ്റ് മൂന്ന് ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിക്കി യാദവ് എന്ന യുവതിയെയാണ് പങ്കാളി സാഹിൽ കേബിൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഫെബ്രുവരി ഒമ്പതിനാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സാഹിലിന്‍റെ ബന്ധുക്കൾ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു. നോയിഡയിലെ ഒരു ക്ഷേത്രത്തിൽ വച്ച് നിക്കിയും സാഹിലും വിവാഹിതരായിരുന്നെന്നും ഡൽഹി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇരുവരും തമ്മിലുള്ള ബന്ധം കുടുംബം അംഗീകരിക്കാതിരിക്കുകയും സാഹിലിന് മറ്റൊരു വിവാഹം ഉറപ്പിക്കുകയുമായിരുന്നു. 2018 ൽ ഉത്തം നഗറിലെ ഒരു കോച്ചിംഗ് സെന്‍ററിൽ വച്ചാണ് സാഹിലും നിക്കിയും കണ്ടുമുട്ടിയത്. ഈ അടുപ്പം പിന്നീട് പ്രണയത്തിലേക്കും ലിവിങ് ടുഗെദറിലേയ്ക്കും നയിച്ചു. അതേസമയം, സാഹിലിന്‍റെ കുടുംബാംഗങ്ങൾ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു. 2022 ഡിസംബറില്‍ ഈ പെണ്‍കുട്ടിയുമായി സാഹിലിന്റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നു. 2023 ഫെബ്രുവരി 10ന് വിവാഹം നടത്താനായിരുന്നു തീരുമാനം.

Related Posts