ആള്‍ക്കൂട്ടം അനുവദിക്കില്ല, രോഗവ്യാപനം തടയാന്‍ കടുത്ത നടപടിയിലേക്ക്; പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ഇന്നു മുതൽ പ്രാബല്യത്തില്‍. രോഗവ്യാപനം അതിതീവ്രമായ, സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പുതിയ മാനദണ്ഡം അനുസരിച്ച് ആശുപത്രികളില്‍ കഴിയുന്ന രോഗികളില്‍ 25 ശതമാനത്തിലേറെ പേര്‍ കൊവിഡ് ബാധിതരാകുമ്പോഴാണ് ആ ജില്ല 'സി' വിഭാഗത്തിൽ ഉള്‍പ്പെടുക. സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം. ജില്ലയില്‍ ഒരുതരത്തിലുള്ള ആള്‍ക്കൂട്ടവും പാടില്ലെന്നാണ് നിര്‍ദ്ദേശം. തീയേറ്ററുകളും ജിംനേഷ്യങ്ങളും നീന്തല്‍ക്കുളങ്ങളുമടക്കം അടച്ചിടും. വിവാഹ മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം.

കൊവിഡ് അവലോകന യോഗ തീരുമാനങ്ങളുടെ വിശദാംശങ്ങള്‍

ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തണം. പത്ത്, പന്ത്രണ്ട്, ബിരുദ, ബിരുദാന്തര കോഴ്‌സുകളുടെ അവസാനവര്‍ഷമൊഴികെ എല്ലാ ക്ലാസുകളും ഓണ്‍ലൈനാക്കും. ട്യൂഷന്‍ ക്ലാസുകളും അനുവദിക്കില്ല.

രോഗവ്യാപനം കൂടുതലായ എട്ടു ജില്ലകളെ ബി കാറ്റഗറിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളം, തൃശൂര്‍, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളാണ് 'ബി' കാറ്റഗറിയില്‍ ഉൾപ്പെടുന്നത്. ഈ ജില്ലകളിലും പൊതുപരിപാടികളും മതപരമായ ഒത്തുചേരലുകളും നിരോധിച്ചു. ഈ ജില്ലകളിലും വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരേ പാടുള്ളൂ. ഒമ്പതു ജില്ലകളിലും പൊതുയോഗം നിരോധിച്ചു.

കണ്ണൂര്‍, മലപ്പുറം, കോട്ടയം ജില്ലകള്‍ 'എ' വിഭാഗത്തിലാണ്. ഇവിടെ വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 50 പേര്‍ വരെയാകാം. രോഗവ്യാപനം കുറഞ്ഞ കാസര്‍കോടും കോഴിക്കോടും ഒരു വിഭാഗത്തിലും ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍, വിവാഹങ്ങള്‍ക്കും മറ്റും അകലം ഉറപ്പു വരുത്തണമെന്ന് കൊവിഡ് അവലോകനയോഗം നിര്‍ദേശിച്ചിട്ടുണ്ട്.

Related Posts