കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ 'ഇന്ത്യ' മുന്നണി നല്‍കിയ അവിശ്വാസപ്രമേയ നോട്ടിസ് ലോക്‌സഭയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ 'ഇന്ത്യ' മുന്നണി നല്‍കിയ അവിശ്വാസപ്രമേയ നോട്ടിസ് ലോക്‌സഭയില്‍ അവതരിപ്പിച്ചു. കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവും അസമില്‍നിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയ നോട്ടിസ് അവതരിപ്പിച്ചത്. ഒരൊറ്റ ഇന്ത്യയില്‍ ഇപ്പോള്‍ രണ്ടു മണിപ്പുരാണുള്ളതെന്ന് തരുണ്‍ ഗൊഗോയ് ചൂണ്ടിക്കാട്ടി. രണ്ടു വിഭാഗങ്ങള്‍ ഇത്തരത്തില്‍ ഏറ്റുമുട്ടുന്നതു മുന്‍പ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. മണിപ്പുരിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ പരാജയമാണെന്ന് സമ്മതിക്കേണ്ടി വരുമെന്ന് തരുണ്‍ ഗൊഗോയ് അഭിപ്രായപ്പെട്ടു. ലഹരി മാഫിയയ്ക്കായി മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടുവെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉയര്‍ത്തി. മന്ത്രിമാര്‍ക്കും ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും ഗൊഗോയ് പറഞ്ഞു. അവിശ്വാസപ്രമേയത്തില്‍ 12 മണിക്കൂറോളമാണ് ചര്‍ച്ച നടക്കുക. ആറ് മണിക്കൂര്‍ 41 മിനിറ്റ് ബിജെപിക്കും ഒരുമണിക്കൂര്‍ 16 മിനിറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും ലഭിക്കും. ലോക്‌സഭയില്‍ ബിജെപിക്ക് കേവലഭൂരിപക്ഷമുള്ളതിനാല്‍ അവിശ്വാസം പാസാവില്ലെങ്കിലും മണിപ്പുര്‍ കലാപത്തില്‍ രണ്ടുദിവസങ്ങളായി നടക്കുന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി മറുപടി പറയുമെന്നതാണു പ്രതിപക്ഷത്തിന്റെ നേട്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സഭയിലില്ലെങ്കിലും, വ്യാഴാഴ്ച സഭയില്‍ മറുപടി നല്‍കും. ഇടവേളയ്ക്കു ശേഷം സഭയിലേക്കു തിരിച്ചെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. രാഹുല്‍, ഗൗരവ് ഗൊഗോയ് എന്നിവര്‍ക്കു പുറമെ മനീഷ് തിവാരി, ദീപക് ബയ്ജ്, അധീര്‍ രഞ്ജന്‍ ചൗധരി, ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, ടി.എന്‍.പ്രതാപന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് സംസാരിക്കുന്നത്. ബിജെപിയില്‍നിന്ന് മന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, കിരണ്‍ റിജിജു, ജ്യോതിരാദിത്യ സിന്ധ്യ, സ്മൃതി ഇറാനി, ലോക്കറ്റ് ചാറ്റര്‍ജി, ബണ്ഡി സഞ്ജയ് കുമാര്‍, റാം കൃപാല്‍ യാദവ്, രാജ്ദീപ് റോയ്, വിജയ് ഭാഗല്‍, രമേഷ് ബിധൂരി, സുനിത ദുഗ്ഗല്‍, ഹീന ഗാവിത്, നിഷികാന്ത് ദുബെ, രാജ്യവര്‍ധന്‍ സിങ് റാത്തോര്‍ എന്നിവരും സംസാരിക്കും.

Related Posts