ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ വസതി 'സദ്ഗമയ' സർക്കാർ ഏറ്റെടുക്കും

ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയ സർക്കാർ ഏറ്റെടുക്കുന്നു. വസതി ഏറ്റെടുത്ത് നീതിന്യായ രംഗത്തെ പഠന ഗവേഷണ പ്രവർത്തനങ്ങളുടെ കേന്ദ്രമായി വികസിപ്പിക്കുന്നതിന് ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തി. ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

1957-ലെ ഇ എം എസ് മന്ത്രിസഭയിൽ നിയമമന്ത്രിയും സുപ്രീം കോടതി ജഡ്ജിയുമായിരുന്നു ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ. ഏറെക്കാലമായുള്ള ആവശ്യമാണ് സദ്ഗമയ സംസ്ഥാന സർക്കാർ ഏറ്റെടുക്കണം എന്നത്.

കൃഷ്ണയ്യർക്ക് ഉചിതമായ ഒരു സ്മാരകം പണിയണമെന്ന കാര്യം നേരത്തെ തന്നെ പരിഗണനയിൽ ഉണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സദ്ഗമയ വിൽക്കാൻ പോകുന്നു എന്ന വാർത്തകൾ വന്നപ്പോൾ തന്നെ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

മദ്രാസിലുള്ള കൃഷ്ണയ്യരുടെ മകനുമായി സംസാരിച്ച് വീട് സർക്കാർ ഏറ്റെടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ജസ്റ്റിസ് കൃഷ്ണയ്യരുടെ ജീവിതം പോലെ മഹത്വമുള്ള ഒരു സ്മാരകമായി സദ്‌ഗമയയെ സംരക്ഷിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വസതി ഏറ്റെടുക്കുന്നതിനുള്ള തുടർനടപടികൾ എത്രയും പെട്ടെന്ന് ആരംഭിക്കും.

Related Posts