സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ല; സർക്കാരിന് വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. മഞ്ഞക്കുറ്റി നാട്ടിയ സ്ഥലത്ത് വിൽക്കൽ വാങ്ങലിന് തടസ്സമില്ല. പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ എന്ത് അനുമതി ലഭിച്ചാലും സിൽവർ ലൈൻ നടപ്പാക്കാൻ അനുവദിക്കില്ലെന്നും ഭൂമി ഏറ്റെടുക്കലിനായി ഇറക്കിയ വിജ്ഞാപനം പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. ക്രയ വിക്രയത്തിനോ വായ്പയെടുക്കുന്നതിനോ തടസ്സമില്ലെന്ന് റവന്യൂ മന്ത്രിയും വിശദീകരിച്ചു. നികുതി അടയ്ക്കുന്നതിനും തടസ്സമില്ല. സർക്കാർ ഇങ്ങനെ പറഞ്ഞാലും ജനങ്ങളുടെ അനുഭവം വ്യത്യസ്തമാണെന്ന് വാദിച്ച പ്രതിപക്ഷം പ്രശ്നങ്ങൾ അക്കമിട്ട് നിരത്തി. തുടർഭരണം ലഭിച്ചതിൻ്റെ ധാർഷ്ട്യമാണ് സർക്കാരിൻ്റേത് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതി നടക്കില്ലെന്ന് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. മഞ്ഞക്കുറ്റികൾക്ക് മുന്നിൽ ജീവിതം സ്തംഭിച്ച് പോയവരുടെ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Posts