തുറിച്ച് നോക്കിയാൽ ഇനി പിടി വീഴും; പുതിയ നിയമവുമായി തമിഴ്നാട്

ചെന്നൈ: വനിതാ യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള വകുപ്പുകൾ ഉൾപ്പെടുത്തി തമിഴ്നാട് സർക്കാർ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി. വനിതാ യാത്രക്കാരെ തുറിച്ചുനോക്കുന്നവരെ പൊലീസിന് കൈമാറാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്നത്, സ്ത്രീകളോട് മോശമായി പെരുമാറൽ, ലൈംഗികാതിക്രമം എന്നിവ ഭേദഗതി ചെയ്ത നിയമപ്രകാരം ഗുരുതരമായ കുറ്റമായി പരിഗണിക്കും. ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവരെ ഇറക്കിവിടുകയോ പൊലീസിനെ ഏൽപ്പിക്കുകയോ ചെയ്യേണ്ടത് കണ്ടക്ടറുടെ ഉത്തരവാദിത്തമാണെന്ന് ഭേദഗതി വ്യക്തമാക്കുന്നു. ശാരീരിക സ്പർശനത്തിന് പുറമെ, അശ്ലീല സംഭാഷണം, നോട്ടം, കണ്ണിറുക്കൽ, ചൂളംവിളിക്കൽ എന്നിവയും കുറ്റകരമാണ്. പുതിയ നിയമം അനുസരിച്ച് കണ്ടക്ടർക്കും കടുത്ത ശിക്ഷ നേരിടേണ്ടിവരും. 1989ലെ മോട്ടോർ വാഹന നിയമത്തിലെ ഭേദഗതി പ്രകാരം, ബസിൽ ഇറങ്ങുമ്പോഴും കയറുമ്പോഴും സഹായിക്കാനെന്ന വ്യാജേന വനിതാ യാത്രക്കാരുടെ ശരീരത്തിൽ തൊടുന്ന കണ്ടക്ടർമാർക്കെതിരെയും നടപടിയുണ്ടാകും.

Related Posts