ബോംബ് ഭീഷണി മുഴക്കി ട്രെയിൻ വൈകിപ്പിക്കാൻ ശ്രമിച്ചു; യാത്രക്കാരൻ പിടിയിൽ

പാലക്കാട്: സ്റ്റേഷൻ വിട്ട ട്രെയിനിൽ കയറാൻ യാത്രക്കാരന്റെ ബോംബ് ഭീഷണി. രാജധാനി എക്സ്പ്രസിൽ കയറാനാണ് യാത്രക്കാരൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. സംഭവത്തിൽ പഞ്ചാബ് സ്വദേശി ജയ്സിംഗ് റാത്തറെ തൃശൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് നിന്ന് ട്രെയിൻ പുറപ്പെട്ടപ്പോഴായിരുന്നു സംഭവം. ഭീഷണിയെ തുടർന്ന് ട്രെയിൻ ഷൊർണൂരിൽ നിർത്തിയിട്ടു. ഷൊർണൂരിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ ഇയാൾ ട്രെയിനിൽ കയറി. ഭീഷണിക്ക് പിന്നിൽ ആരാണെന്ന് അന്വേഷിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് ഷൊർണൂരിൽ ട്രെയിനിൽ വച്ച് തന്നെ ഇയാളെ പിടികൂടുകയായിരുന്നു. എറണാകുളത്ത് നിന്നാണ് ജയ്സിംഗ് ടിക്കറ്റ് ബുക്ക് ചെയ്തത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ രാവിലെ 11.30നാണ് എറണാകുളത്ത് എത്തിയത്. എന്നാൽ ജയ്സിംഗിന് ഈ സമയത്ത് സ്റ്റേഷനിൽ എത്താൻ കഴിഞ്ഞില്ല. ഇതോടെ ട്രെയിനിന് ബോംബ് ഭീഷണിയുണ്ടെന്ന് വിളിച്ച് അറിയിക്കുകയായിരുന്നു. പരിശോധനയ്ക്കായി ട്രെയിൻ നിർത്തിയിട്ടാൽ അതുവരെ യാത്ര ചെയ്ത് ട്രെയിനിൽ കയറാമെന്നായിരുന്നു കണക്കുകൂട്ടൽ. തൃശ്ശൂരിൽ ട്രെയിൻ നിർത്തിയിടുമെന്നായിരുന്നു ജയ്സിംഗ് കരുതിയത്. എന്നാൽ ഷൊർണൂരിലാണ് ട്രെയിൻ നിർത്തിയത്. ഇതോടെ ജയ്സിംഗ് ഷൊർണൂരിലെത്തി. ഈ സമയം ബോംബ് ഭീഷണിക്ക് പിന്നിൽ ആരാണെന്ന് പൊലീസും ആർപിഎഫും പരിശോധിക്കുന്നുണ്ടായിരുന്നു. ഇയാൾ ഇപ്പോൾ ആർ.പി.എഫിന്‍റെ കസ്റ്റഡിയിലാണ്.

Related Posts