ലുലുപാലമെന്നത് വ്യാജം; വിശദീകരണവുമായി ദേശീയപാത അതോറിറ്റി; ഓണ്‍ലൈന്‍ വാര്‍ത്തയ്‌ക്കെതിരെ നിയമനടപടിക്ക് ലുലുഗ്രൂപ്പ്

തിരുവനന്തപുരം: ഐ എസ് ആര്‍ ഒയുടെ കൂറ്റന്‍ കാര്‍ഗോ കണ്ടൈനര്‍ കഴക്കൂട്ടത്തെ നടപ്പാലം മൂലം വഴി മുടക്കിയ സംഭവത്തില്‍ ലുലുമാളിനെതിരെ നടത്തിയ വ്യാജ വാര്‍ത്തകളില്‍ നിയമനടപടിയുമായി ലുലുഗ്രൂപ്പ്. വാര്‍ത്ത വ്യാജമാണെന്ന് പ്രതികരിച്ച് ദേശീയപാത അതോറിറ്റിയും രംഗത്ത് വന്നിരുന്നു. വ്യാജ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ലുലു.

കഴക്കുട്ടം ആക്കുളത്തിനടുത്തുള്ള ദേശീയപാതയുടെ മേല്‍പ്പാലത്തെ ലുലുപ്പാലമെന്ന് വിശേഷിപ്പിച്ച് ഓണ്‍ലൈന്‍ വാര്‍ത്ത എത്തിയത്. പൂര്‍ണമായും ദേശീയപാത അതോറിറ്റിയുടെ കീഴില്‍ നിര്‍മ്മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടക്കുമ്പോഴാണ് ഓണ്‍ലൈന്‍ വ്യാജ വാര്‍ത്ത ലുലുപാലമെന്ന പേരില്‍ എത്തിയത്. രാജ്യത്ത് ഒരു സ്വകാര്യവ്യക്തികള്‍ക്കും പഞ്ചായത്ത് അതിര്‍ത്തിയില്‍ പോലും പാലം നിര്‍മ്മിക്കാന്‍ നിയമം അനുശാസിക്കുന്നില്ല എന്നിരിക്കെയാണ് ലുലുപാലമെന്ന് രീതിയിൽ വ്യാജ വാര്‍ത്ത എത്തിയത്.

ആക്കുളം ലുലു മാളിന് മുന്നിലെ ഫുട് ഓവര്‍ബ്രിഡ്ജ് ദേശീയ പാത അതോറിറ്റി നിര്‍മ്മിച്ചതാണെന്ന് അതോറിറ്റി അധികൃതര്‍ പ്രതികരിച്ചതോടെ വ്യാജ വാര്‍ത്തയുടെ കള്ളം പൊളിയുകയായിരുന്നു. കഴക്കൂട്ടംകാരോട് ബൈപാസില്‍ ഈ രീതിയില്‍ അഞ്ച് ഫുട് ഓവര്‍ബ്രിഡ്ജുകള്‍ തങ്ങള്‍ നിര്‍മ്മിച്ചതായി ദേശീയ പാത അതോറിറ്റി അധികൃതര്‍ വ്യക്തമാക്കുന്നത്. ലുലു മാളിന് സമീപമുള്ള ഫുട് ഓവര്‍ബ്രിഡ്ജ് ആണ് ഒന്ന്. അത് കഴിഞ്ഞു അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ എം ജി എം സ്‌കൂളിനു സമീപത്തായി ഒരു ഫുട് ഓവര്‍ ബ്രിഡ്ജ് പണിതിട്ടുണ്ട്. തിരുവല്ലത്ത് ഒരു ഫുട് ഓവര്‍ബ്രിഡ്ജും കോവളത്തിന് സമീപത്തായി രണ്ടു ഫുട് ഓവര്‍ ബ്രിഡ്ജ് പണിതിട്ടുണ്ട് എന്ന് അധികൃതര്‍ പറഞ്ഞു.

സ്‌കൂളുകള്‍, ആശുപത്രികൾ, മാളുകള്‍ എന്നിവ ദേശീയ പാതയോരത്ത് വരുമ്പോള്‍ അവിടെയാണ് ഫുട് ഓവര്‍ബ്രിഡ്ജുകള്‍ പണിയുന്നത്.

ഐ എസ് ആര്‍ ഒ ഭീമന്‍ കാര്‍ഗോ യാത്ര ആക്കുളത്തെ ഫുട് ഓവര്‍ബ്രിഡ്ജ് കാരണം തടസപ്പെട്ടിരുന്നു. ഇതോടെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ലുലു നിര്‍മ്മിച്ച ഫുട് ഓവര്‍ ബ്രിഡ്ജ് കാരണമാണ് യാത്ര തടസപ്പെട്ടത് എന്ന രീതിയില്‍ വാര്‍ത്ത നല്‍കിയത്. ലുലുമാള്‍ അല്ല ദേശീയ പാത അതോറിറ്റിയാണ് ഫുട് ഓവര്‍ബ്രിഡ്ജ് നിര്‍മ്മിച്ചത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഫുട് ഓവര്‍ബ്രിഡ്ജുകള്‍ അതോറിറ്റി പണി കഴിപ്പിച്ചത്. തടസം മാറ്റിയതോടെ യാത്ര പുനരാരംഭിച്ചിരുന്നു. ആക്കുളത്തെ ഈ ഫുട് ഓവര്‍ബ്രിഡ്ജിനു അടിയില്‍കൂടി തന്നെ കാര്‍ഗോ സുഗമമായി കടന്നുപോയി എന്ന് അധികൃതർ വ്യക്തമാക്കി.

കൊച്ചിയിലും സമാനമായ രീതിയില്‍ തന്നെ ഫുട് ഓവര്‍ബ്രിഡ്ജുകളുണ്ട്. നഗരത്തിന്റെ തിരക്ക് പരിഗണിച്ച് അഞ്ച് ഓവര്‍ബ്രിഡ്ജുകള്‍ നിലവിലുണ്ട്. ഇടപ്പള്ളിയിലും, ചളിക്കവട്ടത്തും, കണ്ണാടിക്കാടും, പനങ്ങാട്ടും, പാലാരിവട്ടത്തുമെല്ലാം സമാനമായ രീതിയില്‍ ഓവര്‍ബ്രിഡ്ജുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

Related Posts