കാർഡിയോളജിയിൽ നൂതന ചികിത്സാരീതികളുമായി തൃശൂർ ഗവ മെഡിക്കൽ കോളേജ്

കാർഡിയോളജി വിഭാഗത്തിൽ സങ്കീർണവും നൂതനവുമായ ചികിത്സാ രീതികളുമായി തൃശ്ശൂർ ഗവ മെഡിക്കൽ. തൃശ്ശൂർ ജില്ലയിലും സമീപപ്രദേശങ്ങളിൽ നിന്നുമായി നിരവധി സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന തൃശ്ശൂർ ഗവ മെഡിക്കൽ കോളേജ് വികസന കുതിപ്പിന്റെ പാതയിലാണ്. വിവിധ വിഭാഗങ്ങളിലായും, അടിസ്ഥാന സൗകര്യ വികസനത്തിനായും ഈ സാമ്പത്തിക വർഷത്തിൽ തന്നെ കോടിക്കണക്കിനു രൂപയുടെ പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടപ്പാക്കിടിയിട്ടുള്ളത്. ഹൃദ്രോഗ ചികിത്സകൾക്ക് പുറമെ കാർഡിയോളജി വിഭാഗം സങ്കീർണമായ നൂതന ചികിത്സാരീതികൾ കൂടി ആരംഭിച്ചു.

പ്രായക്കൂടുതലുള്ള രോഗികൾക്കും ധമനികളിൽ കാൽസ്യം അടിഞ്ഞു കൂടി പാറക്കല്ല് പോലെ ഉറച്ചു ഇരിക്കുന്ന അവസ്ഥയുള്ള രോഗികൾക്കും ആൻജിയോപ്ലാസ്റ്റി പൂർണമായും ഫലവത്താവാത്ത സ്ഥിതി ഉണ്ട്. പ്രായം കൂടുതൽ ഉള്ളവർക്ക് ബൈപാസ് സർജറി വളരെ ബുദ്ധിമുട്ടുള്ളതാണ്.സെന്റ് ഇടുന്നതിനു മുൻപ് കാൽസ്യം പൊട്ടിച്ച രക്തധമനി സജ്ജമാക്കണം, ഇതിന് റോട്ടബ്ലേഷൻ ഉൾപ്പെടെയുള്ള നൂതന ചികിത്സാരീതികളാണ് മെഡിക്കൽ കോളേജ് പിന്തുടരുന്നത്. ഇതിനു ശേഷം സ്റ്റന്റ് വെച്ചാണ് കാൽസ്യം ഉള്ള ബ്ലോക്കുകളിൽ ചികിത്സ ചെയ്യുന്നത്.

പ്രായക്കൂടുതൽ മൂലം കാർഡിയാക് ബൈപാസ് സർജറി ചെയ്യാൻ പറ്റാത്തവർക്ക് വളരെ ഗുണകരമാണ്. സാധാരണ ചെയ്യുന്ന ആൻജിയോഗ്രാം ആൻജിയോപ്ലാസ്റ്റി എന്നിവക്ക് പുറമെ തലച്ചോറിലേക്കുള്ള രക്തധമനികളിലെ ബ്ലോക്ക് മാറ്റൽ , കൈ കാലുകളിലെ രക്തകുഴലിലെ ബ്ലോക്ക് മാറ്റൽ, ഹൃദയത്തിലെ ദ്വാരം സർജറി കൂടാതെ ട്യൂബ് കടത്തി അടക്കുക, വാൽവ് ചുരുങ്ങിയാൽ ബലൂൺ കടത്തി വികസിപ്പിക്കുക, ഹൃദയത്തിന്റെ സ്പീഡ് കുറയുമ്പോൾ ചെയ്യുന്ന പേസ്മേക്കർ, ഹൃദയതാളം തെറ്റിയാൽ ഹൃദയത്തിനു അകത്തു നിന്ന് ഷോക്ക് കൊടുത്തു ശരിയാക്കുന്ന ഐസിഡി, മുതലായ ചികിത്സകളും തൃശ്ശൂർ ഗവ മെഡിക്കൽ കോളേജിൽ ചെയ്തുവരുന്നു. കഴിഞ്ഞ വര്ഷം തന്നെ 50 പേസ്മേക്കറുകളും 15 ഹൃദയദ്വാരം അടക്കലും നടന്നു. വളരെ അധികം പണച്ചിലവ് വരുന്ന ചികിത്സകൾ ഇൻഷുറൻസിന്റെ സഹായത്തോടെ സൗജന്യമായാണ് മെഡിക്കൽ കോളേജിൽ ചെയ്യുന്നത്.

കഴിഞ്ഞ ഒരു വർഷം കാർഡിയോളജിയിൽ ഒപി ചികിത്സ തേടി എത്തി എത്തിയത് 41000 രോഗികളാണ്. വർധിച്ചു വരുന്ന രോഗികളുടെ എണ്ണത്തെ നൂതനവും കൂടുതൽ ഫലവത്തായതുമായ ചികിത്സാരീതികളിലൂടെ ആശ്വാസമാവുകയാണ് തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം.

Related Posts