അറുപതിന്റെ നിറവിൽ വാനമ്പാടി; കെ എസ് ചിത്രയ്ക്ക് ഇന്ന് 60-ാം പിറന്നാള്‍

പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യത്തിന്റെ ഉടമ, മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്രയ്ക്ക് 60-ാം പിറന്നാള്‍.
1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകളായായി തിരുവനന്തപുരത്താണ് കെ എസ് ചിത്രയുടെ ജനനം. പ്രമുഖ ഗായികയായിരുന്ന കെ എസ് ബീന, ഗിറ്റാര്‍ വിദഗ്ദ്ധന്‍ കെ എസ് മഹേഷ് എന്നിവരാണ് സഹോദരങ്ങള്‍.
സംഗീതജ്ഞരുടെ കുടുംബത്തില്‍ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് അച്ഛന്‍ കൃഷ്ണന്‍ നായര്‍ ആയിരുന്നു. അദ്ദേഹം തന്നെ ആയിരുന്നു സംഗീതത്തില്‍ ചിത്രയുടെ ആദ്യ ഗുരുവും. പിന്നീട് ഡോ. കെ ഓമനക്കുട്ടിയുടെ കീഴില്‍ കര്‍ണാടക സംഗീതം അഭ്യസിച്ചു. 1979-ല്‍ എം ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച 'അട്ടഹാസം' എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്.
1983ല്‍ പുറത്തിറങ്ങിയ മാമ്മാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിലെ 'ആളൊരുങ്ങി അരങ്ങൊരുങ്ങി' എന്ന ഗാനം ഹിറ്റ് ആയതോടെ ചിത്രയെ തേടി ഒട്ടേറെ അവസരങ്ങള്‍ എത്തിത്തുടങ്ങി. യേശുദാസിനൊപ്പം നടത്തിയ സംഗീത പരിപാടികള്‍ ചിത്രയുടെ ആദ്യ കാല സംഗീത ജീവിതത്തിലെ വളര്‍ച്ചക്ക് സഹായകമായി. തമിഴില്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച നീ താനേ അന്തക്കുയില്‍ എന്ന ചിത്രത്തില്‍ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതല്‍ ശ്രദ്ധേയയായി.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000ത്തിലധികം ഗാനങ്ങള്‍ ചിത്ര പാടിയിട്ടുണ്ട്. ദക്ഷിണേന്ത്യയുടെ 'വാനമ്പാടി' എന്നാണ് ചിത്ര അറിയപ്പെടുന്നത്. ചിത്രയുടെ ശബ്ദം ഇന്ത്യയിലെ തന്നെ സുവര്‍ണ്ണ ശബ്ദമായി വിലയിരുത്തപ്പെടുന്നു. തെന്നിന്ത്യന്‍ വാനമ്പാടി എന്നതു കൂടാതെ 'ഫീമൈല്‍ യേശുദാസ് ' എന്നും 'ഗന്ധര്‍വ ഗായിക' എന്നും 'സംഗീത സരസ്വതി', ' ചിന്നക്കുയില്‍' , 'കന്നഡ കോകില','പിയ ബസന്തി ', ' ഇന്ത്യയുടെ കൊച്ചു വാനമ്പാടി', 'കേരളത്തിന്റെ വാനമ്പാടി' എന്നും പേരുകള്‍ ആരാധക ലോകം ചിത്രയ്ക്ക് സമ്മാനിച്ചു.
ആറ് തവണ ദേശിയ അവാര്‍ഡുകള്‍ നേടിയ ചിത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദേശിയ അവാര്‍ഡുകള്‍ നേടിയ ഗായിക എന്ന നിലയിലും അറിയപ്പെടുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ ഗായികമാരില്‍ ഒരാള്‍ കൂടി ആണ് ചിത്ര എസ്. പി ബാലസുബ്രഹ്‌മണ്യവും കെ എസ് ചിത്രയുമാണ് ഇന്ത്യയില്‍ ഏറ്റവും അധികം യുഗ്മഗാനങ്ങള്‍ പാടിയിട്ടുള്ളത്.
1986ല്‍ പുറത്തിറങ്ങിയ 'സിന്ധുഭൈരവി' എന്ന ചിത്രത്തിലെ 'പാടറിയേ പഠിപ്പറിയേ' എന്ന ഗാനത്തിലൂടെയാണ് ചിത്ര ആദ്യമായി ദേശീയ പുരസ്‌കാരം നേടുന്നത്. 1987 ല്‍ 'നഖക്ഷതങ്ങള്‍' ചിത്രത്തിലെ 'മഞ്ഞള്‍ പ്രസാദവും' എന്ന ഗാനത്തിലൂടെ രണ്ടാമത്തെ ദേശീയ പുരസ്‌കാരവും ചിത്രയെ തേടിയെത്തി. 1989 ല്‍ വൈശാലി എന്ന ചിത്രത്തിലെ 'ഇന്ദുപുഷ്പം ചൂടി നില്‍ക്കും' എന്ന ഗാനത്തിന് മൂന്നാമത്തെ ദേശീയ പുരസ്‌കാരം ചിത്രയെ തേടിയെത്തി. 'മിന്‍സാരക്കനവ്' എന്ന തമിഴ് ചിത്രത്തിലെ 'മാന മധുരൈ' എന്ന ഗാനത്തിലൂടെ 1996 ല്‍ ചിത്രയ്ക്ക് നാലാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചു. 1997 ല്‍ ഹിന്ദി ചിത്രം 'വിരാസത്തി'ലെ 'പായലേ ചുന്‍ മുന്‍' എന്ന ഗാനത്തിലൂടെ അഞ്ചാമത്തെ ദേശീയ പുരസ്‌കാരം നേടി. 2004 ല്‍ തമിഴ് ചിത്രം ഓട്ടോഗ്രാഫിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനത്തിലൂടെ ചിത്രയെ തേടി ആറാമത്തെ ദേശീയ പുരസ്‌കാരവും എത്തി.
16 സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് പുറമെ തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, ഒറീസ സര്‍ക്കാരിന്റെയും പുരസ്‌കാരങ്ങള്‍ ചിത്രയെ തേടിയെത്തി. 2005ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യവും ചിത്രയെ ആദരിച്ചു. ഒമ്പത് തവണ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. നാല് തവണ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. മൂന്ന് തവണ കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചു.