ഖത്തറില്‍ വാഹനങ്ങളില്‍ നിന്ന് സ്റ്റിക്കറുകള്‍ നീക്കം ചെയ്യാനുള്ള സമയപരിധി ഇന്ന് വരെ

ദോഹ: ഖത്തറിൽ കാറുകളിൽ നിന്നും മറ്റ് വാഹനങ്ങളിൽ നിന്നും ദേശീയ ദിന സ്റ്റിക്കറുകൾ നീക്കം ചെയ്യാൻ മൂന്ന് ദിവസത്തെ സമയം അനുവദിച്ചതായി ട്രാഫിക് കമ്യൂണിക്കേഷൻ ഓഫീസർ ഫസ്റ്റ് ലഫ്. ഫഹദ് മുബാറക് അൽ അബ്ദുല്ല. കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രഖ്യാപനം അനുസരിച്ച് സ്റ്റിക്കറുകൾ നീക്കം ചെയ്യുന്നതിനുള്ള സമയപരിധി ഡിസംബർ 21 ആയിരിക്കും. ഫിഫ ലോകകപ്പ് ഫൈനൽ നടന്ന ഡിസംബർ 18 നു തന്നെയായിരുന്നു ഖത്തർ ദേശീയ ദിനം. അന്നേ ദിവസം രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.  ദേശീയ ദിനാഘോഷത്തിനു മുന്നോടിയായി വാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിക്കാൻ അധികൃതർ മൂന്ന് ദിവസത്തെ സമയം അനുവദിച്ചിരുന്നു. അതുപോലെ, ദേശീയ ദിനത്തിനു ശേഷം ഇവ നീക്കം ചെയത് വാഹനങ്ങൾ പഴയപോലാക്കാൻ മൂന്ന് ദിവസം അനുവദിക്കുമെന്നും ട്രാഫിക് കമ്മ്യൂണിക്കേഷൻ ഓഫീസർ പറഞ്ഞു. അതേസമയം, ദോഹയിലെ കോർണിഷ് സ്ട്രീറ്റ് ഇന്നലെ മുതൽ ഭാഗികമായി തുറന്നതായി രാജ്യത്തെ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ഷെറാട്ടണ്‍ ഇൻ്റെര്‍സെക്ഷനില്‍ നിന്ന് റാസ് അബു അബൗദ് ഇൻ്റെര്‍സെക്ഷന്‍ വരെയുള്ള ഒരു ദിശയിലേക്ക് മാത്രമാണ് ഇപ്പോള്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. കോര്‍ണിഷ് സ്‍ട്രീറ്റില്‍ റാസ് അബു അബൗദ് ഇൻ്റെര്‍സെക്ഷന്‍ മുതല്‍ ഷെറാട്ടണ്‍ ഇന്റര്‍സെക്ഷന്‍ വരെയുള്ള ദിശയില്‍ ഡിസംബര്‍ 25 മുതല്‍ പ്രവേശനം അനുവദിക്കുമെന്നും സുപ്രീം കമ്മിറ്റിയുടെ അറിയിപ്പില്‍ പറയുന്നു.

Related Posts