ഇന്ന് തൃശൂർ പൂരം

ശക്തന്‍റെ തട്ടകമിന്ന് പൂരാവേശത്തില്‍. ഇന്ന് പാറമേക്കാവിലെയും തിരുവമ്പാടിയുടെയും ഗജരാജന്മാർ വടക്കുംനാഥന് മുന്നിലെത്തും. തൃശൂർ പൂരത്തിൻ്റെ ഘടകപൂരമായ കണിമംഗലം ശാസ്താവ് പുറപ്പെട്ടു. പൂരത്തിനെത്തുന്നുന്ന ആദ്യ ഘടകപൂരമാണ് കണിമംഗലം ശാസ്താവ്. തെക്കേ ഗോപുരനടവഴിയാണ് കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിയിലേക്കെത്തും. ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളില്ലാതെയാണ് വിപുലമായാണ് പൂരം ചടങ്ങുകൾ.

കാഴ്ചക്കാരുടെ എണ്ണം കൂടുമെന്ന വിലയിരുത്തലിൽ നഗരത്തില്‍ നാലായിരം പൊലീസുകാരെ വിന്യസിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പനമുക്കംന്പള്ളിയും, ചെന്പൂക്കാവും, കാരമുക്കും, ലാലൂരും, ചൂരക്കോട്ട് കാവും, അയ്യന്തോളും ഏറ്റവും ഒടുവില്‍ നെയ്തലക്കാവും വടക്കുന്നാഥ സന്നിധിയിലെത്തും. പതിനൊന്നരയോടെ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കും. രണ്ടുമണിയ്ക്കാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. നാലരയോടെ തിരുവന്പാടിയും പാറമേക്കാവും തെക്കോട്ടിറങ്ങും. അഞ്ചുമണിയ്ക്കാണ് ചരിത്ര പ്രസിദ്ധമായ കുടമാറ്റം.

ഇക്കുറി തൃശൂര്‍ പൂരത്തിന് വിപുലമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍. ആദിത്യ പറഞ്ഞു. നാലായിരം പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. നഗരം മുഴുവനും ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയതായും കമ്മീഷ്ണര്‍ പറഞ്ഞു.

Related Posts