തുവ്വൂര്‍ കൊലപാതകം, മൃതദേഹം കൈയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍; മലപ്പുറം എസ് പി

മലപ്പുറം : തുവ്വൂരില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ സുജിതയുടേതെന്ന് സ്ഥിരീകരിച്ചു. മൃതദേഹം കൈയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലെന്ന് മലപ്പുറം എസ് പി വ്യക്തമാക്കി. കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലയെന്നും എസ് പി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം നാലുപേർ അറസ്റ്റിലായി. തുവ്വൂർ പഞ്ചായത്ത്‌ താൽക്കാലിക ജീവനക്കാരനും യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ വിഷ്‌ണു, അച്ഛൻ കുഞ്ഞുണ്ണി (മുത്തു), വിഷ്‌ണുവിന്റെ സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷഹദ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 11ന് കാണാതായ പള്ളിപ്പറമ്പിലെ മാങ്കുത്ത് മനോജ് കുമാറിന്റെ ഭാര്യ സുജിത (35) യുടെ മൃതദേഹമാണ്‌ മൂന്ന്‌ കിലോമീറ്റർ അകലെയുള്ള സുഹൃത്ത്‌ വിഷ്‌ണുവിന്റെ വീടിന്റെ മുറ്റത്തെ മെറ്റലിട്ടുമൂടിയ കുഴിയിൽനിന്ന് കണ്ടെത്തിയത്‌.

സുജിത ജിഷ്‌ണുവിനു പണം നല്‍കിയിരുന്നു. ഇതു തിരിച്ചുചോദിച്ചതോടെ ഇവര്‍ തമ്മില്‍ തര്‍ക്കവുമുണ്ടാകുന്നത്. വീട്ടില്‍ വച്ച്‌ സുജിതയെ ശ്വാസം മുട്ടിച്ചുകൊന്നുവെന്നാണ് വിഷ്‌ണു മൊഴിനല്‍കിയത്. സുജിതയെ കൊലപ്പെടുത്തിയ ശേഷം എട്ടു പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ വിറ്റതായാണു വിവരം.

തുവ്വൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപം റെയില്‍വേ പാളത്തിന് അടുത്താണ് വിഷ്‌ണുവിന്റെ വീട്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിരിച്ചറിയാതിരിക്കാൻ മൃതദേഹം കുഴിച്ചിട്ട കുഴിക്കു മുകളിൽ മെറ്റൽ കൂട്ടിയിട്ടിരുന്നു. മൃതദേഹം കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് പൊലീസ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

ആഗസ്റ്റ് 11നാണ് കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവൻ താല്‍ക്കാലിക ജീവനക്കാരിയുമായ സുജിതയെ കാണാതായത്. സുജിതയുടെ ഫോണില്‍ അവസാനമായി വിളിച്ചത് പ്രതി വിഷ്‌ണുവായിരുന്നു. ഇതില്‍നിന്നാണ് അന്വേഷണം ഇയാളിലെത്തിയത്. പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനായ വിഷ്‌ണുവും സുജിതയും തമ്മില്‍ സാമ്പത്തിക ഇടപാടും തര്‍ക്കങ്ങളും ഉണ്ടായിരുന്നു. വിഷ്‌ണുവിനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് വിഷ്‌ണുവിന്റെ വീട്ടുവളപ്പില്‍ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.

Related Posts