ആക്രമണം രൂക്ഷമാക്കി റഷ്യ; ഖാര്‍കിവില്‍ വാതക പൈപ്പ്ലൈന്‍ തകര്‍ത്തു, പുക വ്യാപിക്കും; ജാഗ്രതാ നിര്‍ദേശം

കീവ്: റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലെ വാതക പൈപ്പ് ലൈന്‍ തകര്‍ന്നു. പൈപ്പ് ലൈന് നേരെ ഞായറാഴ്ച രാവിലെയായിരുന്നു അക്രമണമെന്ന് യുക്രൈന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. പൊട്ടിത്തെറിക്ക് പിന്നാലെ പ്രദേശത്താകെ ഉയര്‍ന്ന പുക പരിസ്ഥിതി ദുരന്തത്തിന് കാരണമായേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പുക സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഖാര്‍കിവിന് സമീപമുള്ള താമസക്കാര്‍ നനഞ്ഞ തുണിയും മറ്റും ഉപയോഗിച്ച് ജനാലുകള്‍ മറയ്ക്കണമെന്നും ധാരാളമായി വെള്ളം കുടിക്കണമെന്നും സ്‌പെഷ്യല്‍ കമ്മ്യൂണിക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ പ്രൊട്ടക്ഷന്‍ വിഭാഗം നിര്‍ദേശിച്ചു.

യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ കിഴക്കന്‍ യുക്രൈനിലെ ഖാര്‍കിവില്‍ റഷ്യയുടെ ഷെല്ലാക്രമണവും രൂക്ഷമാണ്. മിസൈല്‍ പതിച്ച് വസില്‍കീവിലെ ഇന്ധന സംഭരണ ശാലയ്ക്കും തീപിടിച്ചു. അക്രമണത്തിന് പിന്നാലെ ഇന്ധന സംഭരണ ശാല വലിയ തീഗോളമായി മാറുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആണവമാലിന്യ സംസ്‌കരണ കേന്ദ്രത്തിലും വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ജനവാസ കേന്ദ്രങ്ങളിലേക്കും റഷ്യയുടെ വ്യോമാക്രമണം തുടരുകയാണ്. ഇതിനിടെ ഇരുരാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വേ ശൃംഖല യുക്രൈന്‍ സൈന്യം വിച്ഛേദിച്ചു. കീവിലേക്ക് റഷ്യന്‍ സേന എത്തുന്നത് തടയാനാണ് യുക്രൈന്‍ റെയില്‍വേ ബന്ധം തകര്‍ത്തത്.

യുക്രൈനിലെ രണ്ട് ന​ഗരങ്ങൾ പിടിച്ചെടുത്തതായി റഷ്യയുടെ അവകാശവാദം. ഖാർക്കീവിലേക്ക് റഷ്യൻ സേന പ്രവേശിച്ചതായും റിപ്പോർട്ടുകളുണ്ട്. റഷ്യൻ സേന പ്രവേശിച്ചതായി ഖാർക്കീവിലെ പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്.

ഖാർക്കീവിന് പിന്നാലെ സുമിയിലും റഷ്യൻ സേന എത്തിയതായാണ് റിപ്പോർട്ടുകൾ. സുമിയിൽ വലിയ തോതിലുള്ള സേനാ വാഹനങ്ങളെ റഷ്യ വിന്യസിച്ചതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഒഡേസയിൽ ഡ്രോൺ ആക്രമണം നടന്നതായും വാർത്തകളുണ്ട്.

കീവിൽ വ്യോമാക്രമണ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് നിർ​ദ്ദേശമുണ്ട്. ബങ്കറിലുള്ളവർ അവിടെ തന്നെ തുടരണമെന്നും നിർദ്ദേശത്തിൽ പറയുന്നു. റഷ്യൻ സേനയ്ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് യുക്രൈൻ വ്യക്തമാക്കി.

Related Posts